കൊച്ചി: പവിഴപ്പുറ്റുകൾ സംരക്ഷിച്ചും പുതിയത് സൃഷ്ടിച്ചും ടൂറിസ്റ്റുകളെ ആകർഷിക്കാൻ കേന്ദ്രപദ്ധതി. തെരഞ്ഞെടുത്ത സ്ഥലങ്ങളിൽ പവിഴപ്പുറ്റുകൾ വച്ചുപിടിപ്പിച്ച് വളരാൻ സാഹചര്യമൊരുക്കും. കേരളത്തിൽ വിഴിഞ്ഞം മേഖലയിലും കൊല്ലത്തെ തങ്കശ്ശേരി, തിരുമുല്ലവാരം കടൽ മേഖലയിലും ഇതിന്റെ സാദ്ധ്യതകൾ ഏറെയാണ്. ഈ മേഖലകളിൽ നിലവിൽ ഇവയുണ്ട്.
കോറൽ ബ്ലീച്ചിംഗ് മൂലം നശിച്ചാലും അനുകൂല സാഹചര്യമൊരുക്കിയാൽ പവിഴപ്പുറ്റുകൾ പൂർവസ്ഥിതി പ്രാപിക്കുമെന്നാണ്
സി.എം.എഫ്.ആർ.ഐ സീനിയർ റിസർച്ച് ഫെലോ ആൽവിൻ ആന്റോയുടെ നേതൃത്വത്തിലുള്ള പഠനത്തിലെ കണ്ടെത്തൽ. ഇതോടെയാണ് അനുകൂലമായ മേഖലകളിൽ ഇവ വ്യാപകമാക്കാൻ തീരുമാനമായത്. പവിഴപ്പുറ്റുകൾ വ്യാപകമായ ലക്ഷദ്വീപിലാണ് പഠനം നടത്തിയത്.
പവിഴപ്പുറ്റിന്റെ കലകളിൽ ജീവിക്കുന്ന ഏകകോശ സൂഷ്മ സസ്യമായ 'സൂസെൻതെലായ്' (zooxanthellae) എന്ന ആൽഗെകളാണ് അവയ്ക്ക് വർണങ്ങൾ നൽകുന്നത്. ഇവ കൂടിയാലും സമുദ്രതാപനില ഉയർന്നാലും ആൽഗെയെ പുറ്റുകൾ പുറന്തള്ളും. ഇതോടെ പുറ്റുകൾ വർണങ്ങൾ നശിച്ച് വെളുക്കുകയും ചെയ്യും. ഈ അവസ്ഥയാണ് 'കോറൽ ബ്ലീച്ചിംഗ്. താപനില 29 ഡിഗ്രി സെൽഷ്യസിൽ താഴെയായ മേഖലകളിലാണ് പവിഴപ്പുറ്റുകൾ കാണപ്പെടുക. ആൽഗെകളെ നിലനിറുത്തി പവിഴപ്പുറ്റുകൾ പുനഃസ്ഥാപിക്കുകയാണ് പദ്ധതിയുടെലക്ഷ്യം.ആൾഗെ അധികരിക്കാതിരിക്കാൻ മത്സ്യങ്ങളുടെ സങ്കേതങ്ങൾ സൃഷ്ടിക്കണം.
അടർത്തിയെടുത്ത് പാകും, കൃത്രിമ പാരുകൾ ഒരുക്കും
ലക്ഷദ്വീപിലെ പവിഴപ്പുറ്റിൽ നിന്ന് അടർത്തിയ ഭാഗം അനുകൂലമായ മേഖലയിൽ പാകിയാൽ മതി. മത്സ്യങ്ങളുടെയും ആൽഗെകളുടെയും സന്തുലിതാവസ്ഥ നിലനിറുത്തണം. അതിനായി കൃത്രിമ പാരുകൾ സ്ഥാപിച്ച് മത്സ്യങ്ങളെ വളർത്താം
തീരത്തെ നിർമ്മാണ പ്രവർത്തനങ്ങൾ നിയന്ത്രിച്ച് പരിസ്ഥിതി സൗഹൃദമാക്കണം.
കടുത്ത വെയിലിൽ നിന്ന് സംരക്ഷണമൊരുക്കി പവിഴപ്പുറ്റ് മേഖലകളിൽ ഷെയ്ഡുകൾ സ്ഥാപിക്കാം. പക്ഷേ, പ്രായോഗിക ബുദ്ധിമുട്ടുകളേറെയാണ്.
ലക്ഷദ്വീപിൽ മാത്രം 180ലേറെ പവിഴപ്പുറ്റ് ഇനങ്ങളുണ്ട്. ലക്ഷദ്വീപിനു പുറമേ ആൻഡമാൻ ദ്വീപുകൾ, ഗൾഫ് ഒഫ് കച്ച്, ഗൾഫ് ഒഫ് മാന്നാർ എന്നിവയാണ് ഇന്ത്യയിലെ പ്രധാന പവിഴപ്പുറ്റ് മേഖലകൾ.
ആൽവിൻ ആന്റോ
സീനിയർ റിസർച്ച് ഫെലോ, സി.എം.എഫ്.ആർ.ഐ
കേന്ദ്ര സമുദ്ര മത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) പഠനറിപ്പോർട്ട് പ്രകാരമാണ് പദ്ധതി തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |