മൂവാറ്റുപുഴ: ആൾമാറാട്ടം നടത്തി യുവാവിനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ കേസിൽ ലോട്ടറി വില്പനക്കാരി പിടിയിൽ. മാറാടി പള്ളിക്കാവ് പടിഞ്ഞാറയിൽവീട്ടിൽ ഷൈലയെയാണ് (57) കൂത്താട്ടുകുളം പൊലീസ് അറസ്റ്റുചെയ്തത്. ചോരക്കുഴി ഭാഗത്തുള്ള യുവാവാണ് കബളിപ്പിക്കലിന് ഇരയായത്.
പൊലീസ് പറയുന്നത്: യുവാവിന്റെ വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ അയച്ചുകൊടുത്തു. സോന എന്നാണ് പേരെന്നും ഇൻഫോപാർക്കിലാണ് ജോലിയെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് സോനയാണെന്ന് പറഞ്ഞ് ഷൈല യുവാവുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ടു. മാതാപിതാക്കൾക്ക് സുഖമില്ലെന്ന് പറഞ്ഞ് ആറുലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണ് കേസ്. സംഭവം തട്ടിപ്പാണെന്ന് മനസിലാക്കിയ യുവാവ് പരാതി നൽകി.
ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, ഇൻസ്‌പെക്ടർ പി.ജെ. നോബിൾ, എസ്.ഐ കെ.പി. സജീവൻ, എ.എസ്.ഐ അനിൽകുമാർ, സീനിയർ സി.പി.ഒമാരായ ഇ.കെ. മനോജ്, ഐസി മോൾ, മഞ്ജുശ്രീ, ശ്രീജമോൾ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |