കോഴിക്കോട്: നരിക്കുനി എരവന്നൂർ സ്കൂളിൽ സ്റ്റാഫ് കൗൺസിൽ യോഗത്തിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അദ്ധ്യാപക ദമ്പതികൾക്ക് സസ്പെൻഷൻ. എരവന്നൂർ സ്കൂളിലെ അദ്ധ്യാപിക സുപ്രീനയെയും പോലൂർ എൽപി സ്കൂളിലെ അദ്ധ്യാപകനായ ഷാജിയെയുമാണ് സസ്പെൻഡുചെയ്തത്. ബിജെപി അനുകൂല അദ്ധ്യാപക സംഘടനയായ എന്‍ടിയു ജില്ലാ ഭാരവാഹികൂടിയാണ് ഷാജി. ഷാജിയെ ഇന്നലെ കാക്കൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എരവന്നൂർ സ്കൂളിലെ അഞ്ച് അദ്ധ്യാപകരാണ് ഷാജിക്കെതിരെ പരാതി നൽകിയത്. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
സുപ്രീന ഉൾപ്പെട്ട, എരവന്നൂർ സ്കൂളിലെ ഒരു വിഷയം ചർച്ചചെയ്യാനാണ് സ്റ്റാഫ് യോഗം വിളിച്ചുചേർത്തത്. ഇതിനെക്കുറിച്ച് വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെ യോഗത്തിലേക്ക് കടന്നുകയറിയ ഷാജി അതിക്രമം കാട്ടുകയായിരുന്നു എന്നാണ് പരാതി. ഇയാളെ തടയാനുള്ള ശ്രമത്തിനിടെയാണ് സ്കൂളിലെ പ്രധാന അദ്ധ്യാപകൻ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റത്. സുപ്രീനയെയും മകനെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു ഷാജി.
തന്നോട് മറ്റ് അദ്ധ്യാപകർ മോശമായി സംസാരിക്കുന്നത് കണ്ടതുകൊണ്ടാണ് ഭർത്താവ് ഇടപെട്ടതെന്നും സുപ്രീന പറയുന്നു. ഉന്തും തള്ലും മാത്രമാണ് ഉണ്ടായതെന്നും അവർ വിശദീകരിക്കുന്നു. സംഘർത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |