ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. വാർത്താ കുറിപ്പിലൂടെയാണ് ആക്രമണത്തിന്റെ വിശദാംശങ്ങൾ ദെസ് പ്ലെയിൻസ് പൊലീസ് വെളിപ്പെടുത്തിയത്.
വീട്ടിൽ വച്ച് അമലും മീരയും തമ്മിൽ സാമ്പത്തിക വിഷയങ്ങളിൽ തർക്കമുണ്ടായി. മറ്റ് കുടുംബാംഗങ്ങൾക്ക് മുന്നിൽ വച്ച് വഴക്കുവേണ്ട എന്ന ധാരണയിലാണ് ഹോണ്ട ഒഡീസി കാറുമായി ഇരുവരും വീട്ടിൽ നിന്ന് ഇറങ്ങിയത്. അമലാണ് കാർ ഓടിച്ചിരുന്നത്. മീര കാറിന്റെ പിൻ സീറ്റിലാണ് ഇരുന്നത്. വാഹനത്തിൽ വച്ചും ഇരുവരും തമ്മിൽ വഴക്ക് തുടർന്നു. ഇതിനിടെ കുപിതനായ അമൽ തോക്ക് പുറത്തെടുത്ത് മീരയ്‌ക്ക് നേരെ പലതവണ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് വാഹനമോടിച്ച് സെന്റ് സാഖറി ചർച്ചിന്റെ പാർക്കിംഗ് ലോട്ടിലെത്തിയ ശേഷം വാഹനം നിർത്തി 911 നമ്പറിലേയ്‌ക്ക് വിളിച്ചു എന്നാണ് പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിട്ടുള്ളത്.
ചികിത്സയിൽ കഴിയുന്ന മീരയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. രണ്ട് മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥ ശിശു ഗുരുതരമായ രക്തസ്രാവത്തെ തുടർന്ന് മരിച്ചതായി ഡോക്ടർമാർ ബന്ധുക്കളെ അറിയിച്ചിരുന്നു. അമൽ റെജിക്കെതിരെ വധശ്രമത്തിനും ഗർഭസ്ഥ ശിശുവിന്റെ മനഃപൂർവമുള്ള നരഹത്യയ്‌ക്കുമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. കുടുംബപ്രശ്നങ്ങളുടെ പേരിൽ മീരയെ അമൽ വെടിവച്ചുവെന്നാണ് കേസ്.
ചൊവ്വാഴ്ച രാവിലെ 9.40നായിരുന്നു സംഭവം. മീരയ്‌ക്ക് നേരെ പത്ത് തവണ വെടിയുതിർത്തതായി തെളിഞ്ഞിട്ടുണ്ട്. മീരയുടെ കണ്ണിനും വാരിയെല്ലിനുമാണ് വെടിയേറ്റത്. തൊട്ടടുത്ത് നിന്നാണ് അമൽ വെടിയുതിർത്തത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികൾക്ക് മൂന്ന് വയസുള്ള ഒരു മകനുണ്ട്. മീര നഴ്സാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |