തിരുവനന്തപുരം: കണ്ടല ബാങ്ക് കള്ളപ്പണ കേസിൽ ചോദ്യം ചെയ്യലിനായി ബാങ്ക് മുൻ പ്രസിഡന്റും സി പിഎം നേതാവുമായ എൻ ഭാസുരാംഗൻ നാളെ ഹാജരാകില്ല. ചില അസൗകര്യങ്ങൾ കാരണം മറ്റൊരു ദിവസം നൽകണമെന്നാണ് ഭാസുരാംഗൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഇ ഡി ഉടൻ തീരുമാനമെടുക്കും. ഭാസുരാംഗൻ നാളെ രാവിലെ കൊച്ചി ഓഫീസിൽ ഹാജരാകാനായിരുന്നു ഇ ഡി നോട്ടീസിലെ നിർദേശം.
ഇന്നലെ ഭാസുരാംഗൻ, മകൻ അഖിൽ ജിത്ത്, മകൾ ഭിമ എന്നിവരെ പത്ത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും നാളെ വിളിപ്പിച്ചത്. കൂടാതെ ഭാസുരാംഗന്റെ നികുതി രേഖകൾ അടക്കം ഹാജരാക്കാൻ ഇ ഡി ആവശ്യപ്പെട്ടു. ബാങ്കിലും ഭാസുരാംഗന്റെ വീട്ടിലും നടത്തിയ റെയ്ഡിൽ കണ്ടെത്തിയ രേഖകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.
അതേസമയം, ബാങ്കിൽ തട്ടിപ്പല്ല, ക്രമക്കേടാണ് നടന്നതെന്നും താൻ നിരപരാധിയാണെന്നും ഭാസുരാംഗൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസിന് പിന്നിൽ ഗൂഢാലോചനയുണ്ട്. ചോദ്യം ചെയ്യാനല്ല, മൊഴിയെടുക്കാനാണ് വിളിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ബാങ്കിലും ജീവനക്കാരുടെയും ഭാസുരാംഗന്റെയും വീടുകളിലും നടത്തിയ റെയ്ഡിൽ പിടിച്ചെടുത്ത ഡിജിറ്റൽ രേഖകളുൾപ്പെടെ ഇ.ഡി പരിശോധിച്ചുവരികയാണ്. കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്, സി.പി.യു തുടങ്ങിയവയുടെ ശാസ്ത്രീയപരിശോധനയും ആരംഭിച്ചിട്ടുണ്ട്. 35 മണിക്കൂർ നീണ്ട റെയ്ഡിൽ നിരവധി രേഖകൾ പിടിച്ചെടുത്തിരുന്നു. ഇവയിൽ നിന്ന് പ്രാഥമികമായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. ബാങ്കിൽ വൻനിക്ഷേപം നടത്തിയവരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ഇവരെയും വരും ദിവസങ്ങളിൽ ചോദ്യം ചെയ്യുമെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |