ആലുവ: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ചതിന് നിയുക്ത മണ്ഡലം പ്രസിഡന്റായ യൂത്ത് കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു.
യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ ശ്രീമൂലനഗരം മണ്ഡലം പ്രസിഡന്റായി ജയിച്ച
എ ഗ്രൂപ്പിലെ ജിന്നാസ് ജബ്ബാറിനെയാണ് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് സസ്പെൻഡ് ചെയ്തത്. സ്ഥാനമേൽക്കാൻ ഒരുങ്ങുമ്പോഴാണ് നടപടി.
കെ.പി.സി.സിയെ വെല്ലുവിളിച്ച് മലപ്പുറത്ത് പാലസ്തീൻ അനുകൂല റാലി നടത്തിയതിന് ആര്യാടൻ ഷൗക്കത്തിനെതിരെ അച്ചടക്ക നടപടിയെടുക്കാനുള്ള നീക്കത്തെ ഫേസ്ബുക്കിൽ വിമർശിച്ചതാണ് വിനയായത്.
'ആർ.എസ്.എസ് ശാഖയ്ക്ക് കാവൽ നിറുത്തിയ കെ.പി.സി.സി പ്രസിഡന്റാണ് ഷൗക്കത്തിനെ പുറത്താക്കാൻ നടക്കുന്നത്...ബെസ്റ്റ്' എന്നായിരുന്നു ജിന്നാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഇതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് കഴിഞ്ഞ ഏഴിന് ജിന്നാസിനെ നിലവിലുള്ള ചുമതലയിൽ നിന്ന് മാറ്റുകയും ഏഴ് ദിവസത്തിനകം വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിശദീകരണം യൂത്ത് കോൺ. നേതൃത്വം അംഗീകരിച്ചതിനാൽ മണ്ഡലം പ്രസിഡന്റായി സ്ഥാനമേൽക്കാൻ സാങ്കേതിക തടസമില്ല. എന്നാൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതോടെ എ ഗ്രൂപ്പ് നേതാക്കൾക്കു പോലും പിന്തുണയ്‌ക്കാനാവാത്ത അവസ്ഥയാണ്.
ഐ ഗ്രൂപ്പിലെ നിയാസിനെ 305 നെതിരെ 767 വോട്ടിനാണ് ജിന്നാസ് ജബ്ബാർ തോൽപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |