തിരുവനന്തപുരം: അഞ്ചൽ എരൂരിൽ കോൺഗ്രസ് നേതാവ് രാമഭദ്രനെ (44) വീട്ടിൽ കയറി ഭാര്യയുടെയും മക്കളെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ സിപിഎം ജില്ലാ കമ്മിറ്റി അംഗം ഉൾപ്പടെ 14 പേർ കുറ്റക്കാർ. കൊല്ലം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കരടക്കമുള്ളവരെയാണ് കുറ്റക്കാരനായി വിധിച്ചത്.
ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജയമോഹൻ അടക്കം നാല് പ്രതികളെ വെറുതെവിട്ടു. ഈ മാസം 30ന് ശിക്ഷാവിധി പ്രഖ്യാപിക്കും. തിരുവനന്തപുരം സിബിഐ കോടതിയാണ് വിധി പറഞ്ഞത്. 2010 ഏപ്രിൽ 10ന് രാത്രി 9നാണ് ഏരൂരിലെ വാടക വീട്ടിലിട്ട് ഐഎൻടിയുസി ഭാരവാഹിയായ രാമഭദ്രനെ സിപിഎം പ്രവർത്തകരായ പ്രതികൾ വെട്ടി കൊലപ്പെടുത്തിയത്.
രാമഭദ്രനും മക്കളും അടുക്കളയിൽ സംസാരിച്ച് നിൽക്കുമ്പോഴാണ് പ്രതികൾ വീട് ചവിട്ടി പൊളിച്ച് അകത്ത് കടന്നത്. പ്രതികളെ കണ്ടോടിയ രാമഭദ്രനെ പുറകെ ചെന്ന് തുരുതുരെ വെട്ടി വീഴ്ത്തുകയായിരുന്നു. കഴുത്തിൽ കത്തി വച്ച് അനങ്ങിയാൽ അരിഞ്ഞു കളയുമെന്ന് ഭീഷണിപ്പെടുത്തിയത് കൊണ്ട് അനങ്ങാനായില്ലെന്ന് അന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന മകൾ ആര്യ കോടതിയിൽ മൊഴി നൽകിയിരുന്നു. രാമഭദ്രനെ ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പുലർച്ചെ മരിക്കുകയായിരുന്നു.
പ്രതികൾ രാമഭദ്രനെ വെട്ടി കൊലപ്പെടുത്താൻ ഉപയോഗിച്ച വാളുകൾ ആര്യ കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു. അഞ്ചൽ ഭാരതീപുരം ബിജുഭവനിൽ ഷിബു, കാവുങ്കൽ സ്‌നേഹ നഗർ സ്വദേശി വിമൽ, നെടിയറ സുധീഷ് ഭവനിൽ സുധീഷ്, ഭാരതീപുരം കല്ലും പുറത്ത് വീട്ടിൽ ഷാൻ, പട്ടത്താനം കാവുതറ സ്വദേശി രഞ്ജിത്, പുനലൂർ ഭരണിക്കാവ് റഷീദ് മൻസിലിൽ റിയാസ്.ആർ, പേരയം സ്വദേശി മാർക്ക് സൺ യേശുദാസ് എന്നിവരെയും ആര്യ കോടതിയിൽ തിരിച്ചറിഞ്ഞു. ഇവക്ക് പുറമെ സിപിഎം ജില്ലാ കമ്മറ്റി അംഗങ്ങളായ ബാബു പണിക്കർ,ജയമോഹൻ എന്നിവരടക്കം 20 പ്രതികളാണ് കേസിൽ വിചാരണ നേരിട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |