ശംഖുംമുഖം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ യുവാവ് സ്വർണം കടത്താൻ ഉപയോഗിച്ച രീതി കണ്ട് അന്താളിച്ച് എയർകസ്റ്റംസ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസം പിടിയിലായ ദുബായിൽ നിന്ന് വന്ന തിരുവനന്തപുരം സ്വദേശിയുടെ പുത്തൻതന്ത്രമാണ് അധികൃതരെ വലച്ചത്.
സ്വർണം ലയിപ്പിച്ച ലായനിയിൽ ലുങ്കികൾ മുക്കി ഉണക്കിയെടുത്ത് ബാഗിനുള്ളിൽ മറ്റു വസ്ത്രങ്ങൾക്കൊപ്പം വച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 10 ലുങ്കികളാണ് ഇത്തരത്തിൽ കൊണ്ടുവന്നത്.
ഈ ലുങ്കികളുടെ തൂക്കം നാല് കിലോയിൽ കൂടുതലാണ്. ഇതിൽ നിന്നും സ്വർണം വേർതിരിച്ച് എടുക്കുമ്പോൾ ഒരു കിലോയിൽ അധികം സ്വർണം കിട്ടുമെന്നാണ് കസ്റ്റംസ് അധികൃതർ പറയുന്നത്. ഇത്തരം രീതിയിൽ തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തുന്നത് ആദ്യ സംഭവമാണ്.
ലുങ്കി സ്വർണവുമായി എത്തിയയാളുടെ ലഗേജ് സ്‌കാൻ ചെയ്തപ്പോൾ ബീപ്പ് ശബ്ദം ഉയർന്നിരുന്നു. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരൻ സംശയമുണ്ടെന്ന രീതിയിൽ ലഗേജിന് മുകളിൽ പ്രത്യേക മാർക്ക് ചെയ്തു. കൂടാതെ കസ്റ്റംസ് പരിശോധന ഏരിയായുടെ ചുമതലയുണ്ടായിരുന്ന അസിസ്റ്റന്റ് കമ്മിഷണറെ വിവരമറിയിച്ചു.
കൺവേയർ ബെൽറ്റിൽ നിന്ന് ലഗേജുമെടുത്ത് പുറത്തേക്ക് നീങ്ങുന്നതിനിടെയാണ് പ്രതിയെ കസ്റ്റംസ് ഉദ്യോഗസ്ഥർ തടഞ്ഞുവച്ചത്. പിന്നിട് പരിശോധന മുറിയിലെത്തിച്ച് ഇയാളുടെ ലഗേജുകൾ പലതവണ പരിശോധിച്ചുവെങ്കിലും സ്വർണം കണ്ടത്താൻ കഴിഞ്ഞില്ല.എന്നാൽ ലഗേജിൽ മെറ്റൽ ഡിക്ടറ്റർ ഉപയോഗിക്കുമ്പോൾ ബീപ്പ് ശബ്ദം ഉയർന്ന് കൊണ്ടിരുന്നു.തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ലുങ്കി സ്വർണം പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |