പത്തനംതിട്ട: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ മണ്ഡലമായ പത്തനംതിട്ട ജില്ലയിലെ അടൂരിലാണ് മൂന്നുപേർ കസ്റ്റഡിയിലായത്. ഇവരിലൊരാൾ പത്തനംതിട്ട ജില്ലയിലെ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറി അഭി വിക്രമാണ്. ബിനിൻ, ബിനു പി എന്നിവരാണ് മറ്റ് രണ്ട് പേർ.
കേസിൽ അഭി വിക്രം അടക്കമുള്ള നേതാക്കളുടെ വീടുകളിൽ പൊലീസ് അന്വേഷണസംഘം പരിശോധന നടത്തിയിരുന്നു. അഭി വിക്രമിന്റെ ലാപ്ടോപ്പും മൊബെെൽ ഫോണുമടക്കം പിടിച്ചെടുത്തിട്ടുണ്ട്. ഇവ ഉപയോഗിച്ച് വ്യാജ തിരിച്ചറിയൽ രേഖ ഉണ്ടാക്കിയെന്നാണ് സംശയം. നിലവിൽ പത്തനംതിട്ട ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരനാണ് അഭി വിക്രം. ഡി വൈ എഫ് ഐ നേതാക്കൾ നേരിട്ടു നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ഡി വൈ എഫ് ഐ നേതാക്കളായ എ.എ റഹീം എം.പി, വി.കെ സനോജ്, വി.വസീഫ് എന്നിവരിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചിരുന്നു.
അതേസമയം, വ്യാജ ഐഡിയുമായി ബന്ധപ്പെട്ട പരാതിയിൽ കെപിസിസി തിരഞ്ഞെടുപ്പ് കമ്മിഷന് ഇതുവരെ വിശദീകരണം നൽകിയില്ല. മൂന്ന് ദിവസത്തിനകം വിശദീകരണം നൽകാനായിരുന്നു നിർദേശിച്ചിരുന്നത്. അനുവദിച്ച സമയം അവസാനിച്ച സാഹചര്യത്തിൽ വീണ്ടും നോട്ടീസ് നൽകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |