ന്യൂഡൽഹി: ഊബർ ടാക്സിയൽ സഞ്ചരിക്കാൻ 113 രൂപ അമിതമായി ഈടാക്കിയെന്ന പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ച യുവാവിൽ നിന്ന് അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തു. ഓൺലൈൻ തട്ടിപ്പ് സംഘമാണ് സംഭവത്തിന് പിന്നിൽ. ഡൽഹിയിലെ സഫ്ദർജംഗ് സ്വദേശിയായ പ്രദീപ് ചൗദരിക്കാണ് പണം നഷ്ടമായത്. യുവാവിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഗുഡ്ഗാവിലേക്ക് പോകാനാണ് പ്രദീപ് ഊബർ ടാക്സി ബുക്ക് ചെയ്തത്. 205 രൂപയാണ് നിരക്കായി കാണിച്ചിരുന്നത്. എന്നാൽ യാത്ര അവസാനിപ്പിച്ചപ്പോൾ 318 രൂപയാണ് നിരക്ക് ഇനത്തിൽ ഈടാക്കിയത്. ഇതേത്തുടർന്നാണ് യുവാവ് ഗൂഗിളിൽ നിന്ന് ലഭിച്ച ഊബറിന്റെ കസ്റ്റമർ സർവീസിൽ വിളിച്ച് പരാതി പറയാൻ തീരുമാനിച്ചത്.
ലഭിച്ച നമ്പറിൽ വിളിച്ചപ്പോൾ കോൾ രാകേഷ് ശർമ്മ എന്നയാൾക്ക് കൈമാറുകയും പിന്നീട് മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയുമായിരുന്നു. ഫോണിൽ നിന്ന് ലഭിച്ച നിർദേശം അനുസരിച്ച് റസ്റ്റ് ഡെസ്‌ക് ആപ്പ് ഡൗൺലോഡ് ചെയ്യുകയും ചെയ്തു. അക്കൗണ്ട് വെരിഫിക്കേഷന് വേണ്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവിന്റെ നമ്പർ തട്ടിപ്പ് സംഘം കൈക്കലാക്കുകയും ചെയ്തു.
പിന്നീട് തട്ടിപ്പ് സംഘം പറഞ്ഞ നിർദേശങ്ങൾ അനുസരിച്ച പ്രദീപിന് തന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം നഷ്ടമായതോടെയാണ് തട്ടിപ്പ് മനസ്സിലായത്. നാല് തവണയായിട്ടാണ് പണം നഷ്ടമായത്. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പൊലീസ്.
അടുത്തിടെ നവി മുംബയിൽ മറ്റൊരു തട്ടിപ്പ് കേസിൽ 31കാരിയായ ഡോക്ടർക്ക് ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. ഓൺലൈൻ ഷോപ്പിംഗ് സൈറ്റിൽ നിന്ന് 300 രൂപ വിലവരുന്ന സാധനമാണ് ഡോക്ടർ ഓർഡർ ചെയ്തത്. തുടർന്ന് ഒരു അജ്ഞാത നമ്പറിൽ നിന്ന് കമ്പനി പ്രതിനിധി എന്ന് പരിചയപ്പെടുത്തി ഒരാൾ വിളിക്കുകയും ഓർഡർ പൂർത്തിയാക്കാനെന്ന വ്യാജേന ചില നിർദേശങ്ങൾ നൽകുകയും ചെയ്തു.
കമ്പനി പ്രതിനിധിയെന്ന് പരിചയപ്പെടുത്തിയ വ്യക്തി നൽകിയ നിർദേശങ്ങൾ പാലിച്ച ഡോക്ടറുടെ അക്കൗണ്ടിൽ നിന്ന് ആദ്യം 95,000 രൂപയും പിന്നാലെ 5000 രൂപയും പിൻവലിക്കപ്പെടുകയായിരുന്നു. രാജ്യത്ത് ഓൺലൈൻ തട്ടിപ്പുകൾ വ്യാപകമാകുന്നതിനിടെയാണ് ഈ രണ്ട് സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |