90 കോടിയുടെ വൈദ്യുതീകരണം
മലപ്പുറം: കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന സൂപ്പർഹിറ്റ് സിനിമ കണ്ടവരാരും മഞ്ഞു പെയ്യുന്ന കൃഷ്ണഗുഡിയും ഹരിതാഭമായ റെയിൽപാതയും മറക്കില്ല. കൃഷ്ണഗുഡി സാങ്കൽപ്പിക ഗ്രാമമാണ്. എന്നാൽ റെയിൽപാത നിലമ്പൂർ - ഷൊർണൂർ റൂട്ടാണ്. തേക്കിൻകാടും പുഴകളും പാടവും മലകളും പിന്നിട്ട് കൂകിപ്പായുന്ന ട്രെയിൻ യാത്രയുടെ മനോഹാരിത. പക്ഷേ, ഇത് മായുകയാണ്.
പാത വൈദ്യുതീകരണത്തിനായി 5000 മരങ്ങൾ മുറിക്കും. വൈദ്യുതി തൂണുകൾ സ്ഥാപിച്ചു തുടങ്ങി.1,300 തൂണുകളാണ് വേണ്ടത്. 90 കോടിയുടെ പദ്ധതി 2024 മാർച്ചോടെ പൂർത്തിയാക്കും. ട്രാക്‌ഷൻ സബ് സ്റ്റേഷൻ നിർമ്മിക്കാൻ മേലാറ്റൂർ സ്റ്റേഷനിലെ മരങ്ങളെല്ലാം മുറിച്ചു.
ഗുൽമോഹർ പൂക്കളാൽ ചുവന്നുകിടന്ന മേലാറ്റൂരിന്റെ ഭംഗി കേന്ദ്ര റെയിൽവേ മന്ത്രി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് വൈറലായിരുന്നു. പാതയുടെ മനോഹാരിത നിലനിറുത്തണമെന്ന് വിവിധ സംഘടനകൾ റെയിൽവേയ്‌ക്ക് നിവേദനം നൽകിയിട്ടുണ്ട്. നമ്പർ ട്വന്റി മദ്രാസ് മെയിൽ, നാദിയ കൊല്ലപ്പെട്ട രാത്രി സിനിമകളുടെ പ്രധാനഭാഗങ്ങൾ ചിത്രീകരിച്ചതും ഈ പാതയിലാണ്.
സമയവും ഇന്ധനവും ലാഭം
66 കിലോമീറ്ററും 12 സ്റ്റേഷനുകളുമുള്ള പാതയിൽ ഇപ്പോൾ ഡീസൽ ട്രെയിനുകളാണ്. ഇലക്ട്രിക് ട്രെയിൻ വരുമ്പോൾ ഇന്ധനച്ചെലവ് 40% കുറയും. 1.35 മണിക്കൂർ യാത്രാസമയം ഒരു മണിക്കൂർ മുതൽ 1.10 വരെയായി കുറയും. മെമു ഓടിക്കാനും ആലോചനയുണ്ട്. നിർദ്ദിഷ്‌ട നിലമ്പൂർ-നഞ്ചങ്കോട് പാതയ്ക്കും വൈദ്യുതീകരണം സഹായകമാവും. നിലവിൽ രാജ്യറാണി എക്സ്‌പ്രസ് ഉൾപ്പെടെ ഏഴ് ട്രെയിനുകളുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷം 22.4 ലക്ഷം യാത്രക്കാരിലൂടെ 15.19 കോടിയാണ് വരുമാനം.
പാത വന്നത്
1927ലാണ് പാത നിർമ്മിച്ചത്. മലബാർ കലാപത്തിൽ റോഡുകൾ തകർത്തിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ പട്ടാളക്കാരെ എത്തിക്കാനാണ് പാത നിർമ്മിച്ചതെന്നും അതല്ല, നിലമ്പൂർ തേക്ക് കടത്താനായിരുന്നെന്നും വാദമുണ്ട്. രണ്ടാംലോക മഹായുദ്ധകാലത്ത് ഇരുമ്പിന് ക്ഷാമം വന്നപ്പോൾ പാളങ്ങൾ പൊളിച്ചു കൊണ്ടുപോയി. 1954ലാണ് പിന്നീട് ട്രെയിൻ ഓടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |