ഗാസിയാബാദ്: ദുഷ്ടശക്തികളിൽ നിന്ന് മോചിപ്പിക്കാമെന്ന് പറഞ്ഞ് അമ്മയെ മതപണ്ഡിതൻ മതം മാറ്റിയതായി മകന്റെ പരാതി. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അക്ഷയ് ശ്രീവാസ്തവ എന്നയാളുടെ പരാതിയിൽ മൗലവി സർഫറാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ മതപരിവർത്തന നിരോധന നിയമം, ഡ്രഗ്സ് ആന്റ് മാജിക് റെമഡീസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് സർഫറാസിനെതിരെ കേസെടുത്തിരിക്കുന്നത്.
നാൽപ്പത്തിയഞ്ചുകാരിയായ മീനുവാണ് പരാതിക്കാരന്റെ മാതാവ്. 2017 തൊട്ട് ശരീരികവും മാനസികവുമായി ചില പ്രശ്നങ്ങൾ മീനുവിനെ അലട്ടിയിരുന്നു. ചില വ്യക്തികളുടെ നിർദേശപ്രകാരമാണ് മീനു സർഫറാസിന്റെ അടുത്തേക്ക് പോയതെന്നാണ് റിപ്പോർട്ടുകൾ.
സർഫറാസിന്റെ നിർദേശപ്രകാരം, വീട്ടിലെ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങളെല്ലാം മീനു നീക്കി. മക്കളെയും മറ്റ് കുടുംബാംഗങ്ങളെയും മതം മാറ്റാൻ ഇയാൾ അമ്മയിൽ സമ്മർദം ചെലുത്തിയെന്നാണ് അക്ഷയ് ശ്രീവാസ്തവയുടെ പരാതി. മോർട്ടി ഗ്രാമത്തിൽ നിന്നാണ് മൗലവിയെ അറസ്റ്റ് ചെയ്തതെന്ന് എസിപി നന്ദഗ്രാം രവി കുമാർ സിംഗ് പറഞ്ഞു.
താൻ കഴിഞ്ഞ എട്ട് വർഷമായി പ്രദേശത്ത് പ്രേതബാധ ഒഴിപ്പിക്കൽ നടത്തിവരികയാണെന്നും പ്രേതങ്ങളെ ഭയക്കുന്ന ചിലരെ മതം മാറാൻ പ്രേരിപ്പിച്ചതായും സർഫറാസ് ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |