ജയ്പൂര്‍: കേരള സര്‍ക്കാരിനേയും സിപിഎമ്മിനേയും പുകഴ്ത്തി രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്‌ലോട്ട്. പിണറായി സര്‍ക്കാരിനെതിരെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം നിരന്തരം വിമര്‍ശനം ഉന്നയിച്ച് ആക്രമിക്കുന്നതിനിടെയാണ് അശോക് ഗെഹ്‌ലോട്ടിന്റെ പ്രശംസ. കേരളത്തില്‍ തുടര്‍ഭരണമുണ്ടായത് സിപിഎമ്മിന്റേയും സര്‍ക്കാരിന്റേയും മികച്ച പ്രവര്‍ത്തനംകൊണ്ടാണെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കുന്പോഴായിരുന്നു പ്രശംസ. രാജസ്ഥാനില്‍ 199 മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ്.
70 വര്‍ഷമായി കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും മാറി മാറി ഭരണത്തില്‍ വരുന്നതാണ് രീതി. എന്നാല്‍ ഇത്തവണ അതില്‍ മാറ്റമുണ്ടായി. കേരളത്തിലെ ജനങ്ങള്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നവരാണ്, അതിനാലാണ് അവര്‍ സര്‍ക്കാരിനെ നിലനിര്‍ത്തിയത്. രാജസ്ഥാനിലെ ജനങ്ങളും കാര്യങ്ങള്‍ മനസ്സിലാക്കുന്നതില്‍ ഒട്ടും പിന്നിലല്ലെന്നും അതുകൊണ്ട് തന്നെ അഞ്ച് വര്‍ഷം കൂടമ്പോള്‍ കോണ്‍ഗ്രസിനേയും ബിജെപിയേയും മാറി മാറി പരീക്ഷിക്കുന്ന പ്രവണത ഇത്തവണ അവസാനിക്കും- ഗെഹ്‌ലോട്ട് പറഞ്ഞു.
#WATCH | Jodhpur: Rajasthan CM Ashok Gehlot says, " The govt will be repeated this time, it is sure...right now, the mood of the people is to repeat the govt...In Kerala, for 70 years, Congress and CPI(M) used to come to power alternately, but this time the CPI(M) govt was… pic.twitter.com/uxdppQKwzK
— ANI (@ANI) November 25, 2023
കൊവിഡ് കാലത്ത് ഉള്‍പ്പെടെ രാജസ്ഥാന്‍ സര്‍ക്കാര്‍പ്രവര്‍ത്തിച്ചത് എപ്രകാരമാണെന്ന് ജനങ്ങള്‍ക്ക് അറിവുള്ളതാണ്. ഭില്‍വാര മോഡല്‍ അന്താരാഷ്ട്രതലത്തില്‍പ്പോലും പ്രശംസ പിടിച്ചുപറ്റി. ജനങ്ങളുമായി ഇടപഴകുമ്പോള്‍ അവര്‍ ഈ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ഇഷ്ടപ്പെടുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ ഒരു ഭരണമാറ്റമല്ല മറിച്ച് ഭരണത്തുടര്‍ച്ചയാണ് രാജസ്ഥാനില്‍ ഉണ്ടാകാന്‍ പോകുന്നതെന്ന ആത്മവിശ്വാസം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |