കണ്ണൂർ: നഗരത്തിൽ ലക്ഷങ്ങൾ വിലവരുന്ന ലഹരിമരുന്നുമായി യുവതിയടക്കം നാലുപേർ പിടിയിൽ. പുതിയതെരു സ്വദേശി സി.റിസ്‌വാൻ(22), മൈതാനപള്ളി സ്വദേശി ടി.പി.ദിൽഷിദ് (33), റിസ്‌വാന്റെ സഹോദരൻ മുഹമ്മദ് യാസർ (26), മരക്കാർകണ്ടി സ്വദേശിനി അപർണ അനീഷ്(19) എന്നിവരെയാണ് കണ്ണൂർ ടൗൺ പൊലീസ് പിടികൂടിയത്.രണ്ട് ഇടങ്ങളിൽ നിന്നായാണ് പൊലീസ് മയക്കുമരുന്ന് വേട്ട നടത്തിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിലെ ഒരു ലോഡ്ജിൽ പരിശോധന നടത്തിയപ്പോഴാണ് യാസറും അപർണയും ലഹരിമരുന്ന് ഉപയോഗത്തിനിടെ പിടിയിലായത്. ഇവരുടെ കൈയിൽ നിന്നും 1.4 ഗ്രാം എം.ഡി.എം.എ പൊലീസ് കണ്ടെടുത്തു. തുടർന്ന് ഇവരെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ തളാപ്പ് ജോൺമില്ലിന് സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ നിന്നും റിസ്വാനെയും ദിൽഷിദിനെയും പിടികൂടുകയായിരുന്നു.ഇരുവരുടെയും കൈയിൽ നിന്നും 156.61 ഗ്രാം എം.ഡി.എം.എയും 111.72 ഗ്രാം ഹാഷിഷ് ഓയിലും മൂന്ന് മൊബൈൽ ഫോണും ഹാഷിഷ് ഓയിൽ ഒഴിക്കാനായി ഉപയോഗിക്കുന്ന എട്ട് ബോട്ടിലുകളും എം.ഡി.എം.എ വിൽക്കാനായി ഉപയോഗിക്കുന്ന 19 കവറുകളും പിടിച്ചെടുത്തു.
ലഹരിവിൽപനയിലെ പ്രധാന കണ്ണികൾ
യാസറും അപർണയും നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രാത്രി ഒമ്പതോടെയാണ് നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിൽ ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡും കണ്ണൂർ ടൗൺ പൊലീസും എത്തിയത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ എത്തിയപ്പോഴാണ് പഴയ ഒരു ഫ്രിഡ്ജും ഇതിന് സമീപത്തായി യുവാക്കളെയും കണ്ടത് .
ഇരുവരും പൊലീസിനെ കണ്ടയുടനെ ബാഗ് മറച്ചുപിടിച്ച് എഴുന്നേറ്റ് പോകാൻ ശ്രമിക്കുകയായിരുന്നു. പൊലീസ് റിസ്‌വാനെ പരിശോധിച്ചപ്പോൾ പാന്റ്സിന്റെ പോക്കറ്റിൽ നിന്ന് എം.ഡി.എം.എ കണ്ടെത്തുകയായിരുന്നു. തുടർന്ന് റിസ്‌വാന്റെ ബാഗ് പരിശോധിച്ചപ്പോൾ 27 ബോട്ടിലുകളിലായി സൂക്ഷിച്ച ഹാഷിഷ് ഓയിലും പിടികൂടുകയായിരുന്നു. ഹാഷിഷ് ഓയിൽ മുഹമ്മദ് യാസറിന് വിൽപനയ്ക്കായി കരുതിവെച്ചതാണെന്നും ബാഗിൽ നിന്നും ഇതിനായി 41000 രൂപ കൈപറ്റിയതിന്റെ രസീതും ലഭിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കണ്ണൂരിലെ ലഹരി വിൽപനയിലെ പ്രധാന കണ്ണിയാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു. ലഹരി മരുന്ന് ലഭിച്ച കേന്ദ്രത്തെ സംബന്ധിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികളിൽ നിന്ന് കണ്ടെടുത്തത്
156.61 ഗ്രാം എം.ഡി.എം.എ
111.72 ഗ്രാം ഹാഷിഷ് ഓയിൽ
മൂന്ന് മൊബൈൽ ഫോൺ
ഹാഷിഷ് ഓയിൽ ഒഴിക്കുന്ന എട്ട് ബോട്ടിലുകൾ
എം.ഡി.എം.എ വിൽക്കാനായി ഉപയോഗിക്കുന്ന 19 കവറുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |