നെടുമ്പാശേരി: ബംഗളൂരുവിൽനിന്ന് സ്വകാര്യാവശ്യത്തിന് കൊച്ചിയിലെത്തി വിമാനത്തിൽ മടങ്ങിപ്പോകാൻ തീരുമാനിച്ച രണ്ട് യുവാക്കളുടെ പരിചയക്കുറവ് വിമാനയാത്രയും മുടക്കി പൊലീസ് കേസുമായി. പണവും നഷ്ടമായി. ഇവർ യാത്രചെയ്യേണ്ടിയിരുന്ന വിമാനം ഒരു മണിക്കൂറിലേറെ വൈകിയത് മറ്റ് യാത്രക്കാരെയും ദുരിതത്തിലാക്കി.
ബംഗളൂരു സ്വദേശികളായ രാമോജി കോറയിൽ, രമേഷ്‌കുമാർ എന്നിവർക്കാണ് ആദ്യവിമാനയാത്ര പുലിവാലായത്.ഇന്നലെ പുലർച്ചെ ഒന്നോടെ കൊച്ചിയിൽനിന്ന് ബംഗളൂരുവിലേക്കുള്ള അലൈൻസ് വിമാനത്തിൽ യാത്രചെയ്യുന്നതിനാണ് ഇരുവരും ടിക്കറ്റെടുത്തിരുന്നത്. വിമാനത്താവളത്തിലെ പരിശോധനകളെല്ലാം പൂർത്തിയാക്കി ഇരുവരും മറ്റ് യാത്രക്കാർക്കൊപ്പം വിമാനത്തിൽ കയറി സീറ്റിലിരുന്നു. വിമാനം പറന്നുയരാനായി റൺവേയിലൂടെ പതുക്കെ നീങ്ങുന്നതിനിടെ ഒരാൾക്ക് മൂത്രശങ്കയുണ്ടായി.
ആദ്യ വിമാനയാത്രയായതിനാൽ കൂട്ടുകാരനുമൊത്ത് മുന്നിലേക്ക് പോയി ടോയ്ലെറ്റ് ആണെന്ന ധാരണയിൽ എമർജൻസി വാതിലാണ് തുറക്കാൻ ശ്രമിച്ചത്. ഇതുകണ്ട വിമാനത്തിലെ ജീവനക്കാർ ചേർന്ന് ഇരുവരെയും തടഞ്ഞുവച്ച് തിരിച്ചിറക്കി സി.ഐ.എസ്.എഫിന് കൈമാറി. തുടർന്ന് നെടുമ്പാശേരി പൊലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ആദ്യവിമാനയാത്രയിൽ സംഭവിച്ച അബദ്ധമാണെന്ന് വ്യക്തമായത്.യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കിയതിന് ഇരുവർക്കുമെതിരെ കേസെടുത്ത് ഇന്നലെ ഉച്ചയോടെ ജാമ്യത്തിൽ വിട്ടതായി നെടുമ്പാശേരി സി.ഐ. ബേസിൽ തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |