ഹൈദരാബാദ്: സംസ്ഥാനത്ത് ബി ആർ എസ് ഭരണം ജനങ്ങൾക്ക് മടുത്തതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തെലങ്കാനയിലെ കാമറെഡ്‌ഡിയിൽ ബിജെപിയുടെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ താൽപര്യങ്ങൾക്ക് വേണ്ടി തെലങ്കാന ഭരിക്കുന്ന ഭാരത് രാഷ്‌ട്ര സമിതി (ബി.ആർ.എസ്) ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് മോദി ആരോപിച്ചു.
'പണം ആവശ്യമുള്ളപ്പോൾ ആളുകൾ എ.ടി.എമ്മിൽ പോകും. ബി ആർ എസിന് പണം ആവശ്യമുള്ളപ്പോൾ അവർ കർഷകരുടെ പേരിൽ പദ്ധതികൾ കൊണ്ടുവന്ന് ജനങ്ങളുടെ പണം കൊള്ളയടിക്കുന്നു." പ്രധാനമന്ത്രി പറഞ്ഞു. കഠിനാധ്വാനികളായ തെലങ്കാനയിലെ ജനങ്ങളെ ബി ആർ എസ് കബളിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ കർഷകരോട് ബിജെപിയ്‌ക്ക് കടപ്പാടുണ്ടെന്നും 3.5 ലക്ഷം കോടി രൂപ രാജ്യത്തെ കർഷകർക്കാകെ വിതരണം ചെയ്‌തെന്നും പ്രധാനമന്ത്രി അറിയിച്ചു. ഇതിൽ തെലങ്കാനയിലേത് 40 ലക്ഷം കർഷകരാണെന്നും അദ്ദേഹം പറഞ്ഞു. ബി ആർ എസിന്റേത് വ്യാജ വാഗ്ദാനങ്ങളാണെന്നും മോദിയുടേത് നിറവേറ്റുമെന്ന് തീർച്ചയായ വാഗ്ദാനങ്ങളാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
മുത്തലാഖ്, ആർട്ടിക്കിൾ 370 എന്നിവ ചൂണ്ടിക്കാട്ടി തങ്ങൾ നടപ്പാക്കിയ കാര്യങ്ങൾ പറഞ്ഞ പ്രധാനമന്ത്രി സ്‌ത്രീകൾക്കുള്ള പെൻഷൻ. സൈനികരുടെ വൺറാങ്ക് പെൻഷൻ എന്നിവ നടപ്പാക്കിയതും അറിയിച്ചു. ഇതോടൊപ്പം രാജ്യത്തിന് ഒരു പിന്നാക്ക വിഭാഗ പ്രധാനമന്ത്രിയെ നൽകാൻ ബിജെപിക്കേ സാധിച്ചുള്ളൂ എന്ന് മോദി വ്യക്തമാക്കി. തെലങ്കാനയിൽ മുഖ്യമന്ത്രിയായി പിന്നാക്ക വിഭാഗക്കാരനെ ബിജെപി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |