ന്യൂഡൽഹി : ചൈനയിൽ അജ്ഞാത ശ്വാസകോശ രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കേന്ദ്രത്തിന്റെ ജാഗ്രതാനിർദ്ദേശം. ഭയപ്പെടേണ്ടതില്ലെന്നും ചൈനയിലെ സ്ഥിതി നിരന്തരം നിരീക്ഷിക്കുകയാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
പൊതുജനാരോഗ്യ സംവിധാനവും, ആശുപത്രികളുടെ തയ്യാറെടുപ്പുകളും അടിയന്തരമായി വിലയിരുത്തണം. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് കൂടി കണക്കിലെടുത്ത് രാജ്യത്തെ സാഹചര്യം കേന്ദ്രം വിലയിരുത്തി. വടക്കൻ ചൈനയിൽ കുട്ടികളിലാണ് രോഗം കൂടുതൽ. ന്യൂമോണിയ കേസുകൾ ധാരാളമുണ്ട്.
കൊവിഡ് മാർഗനിർദ്ദേശങ്ങൾ ഈവർഷം ആദ്യം പുതുക്കിയിരുന്നു. അവയിൽ ശ്വാസകോശ രോഗലക്ഷണങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ നടപ്പാക്കണം. കുട്ടികളിലും കൗമാരക്കാരിലും തീവ്ര ശ്വാസകോശ രോഗങ്ങൾ കൂടുതലാണോയെന്ന് ജില്ലാ, സംസ്ഥാന യൂണിറ്റുകൾ നിരന്തരം നിരീക്ഷിക്കണം. രോഗികളുടെ സാംപിളുകൾ വിദഗ്ദ്ധ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രം നിർദ്ദേശിച്ചു.
വേണ്ട മെഡിക്കൽ സൗകര്യങ്ങൾ
1. ആശുപത്രി കിടക്കകൾ
2. മരുന്നുകൾ, വാക്സിനുകൾ
3. മെഡിക്കൽ ഓക്സിജൻ
4. വ്യക്തി സുരക്ഷാ ഉപകരണങ്ങൾ
5. പരിശോധനാ കിറ്രുകൾ
6. വെന്റിലേറ്ററുകൾ, ഓക്സിജൻ പ്ലാന്റുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |