ന്യൂഡൽഹി: നാലാം ക്ലാസുകാരനെ ലാബ് ജീവനക്കാരൻ ബലമായി സ്ഥാപനത്തിലേക്ക് വലിച്ചുകയറ്റി രക്ത പരിശോധന നടത്താൻ ശ്രമിച്ചെന്ന് പരാതി. ന്യൂഡൽഹിയിലെ ദിൽഷാദ് ഗാർഡൻ ജിടിബി എൻക്ലേവ് ഇ–പോക്കറ്റ് കോളനിയിലെ ഒരു ലാബിൽ വച്ചായിരുന്നു സംഭവം. പരാതിയിൽ ഡൽഹി സ്വദേശിയായ ലാബ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് മണ്ണാർക്കാട് സ്വദേശികളുടെ മകന്റെ നേരെയായിരുന്നു അതിക്രമം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ഒന്നരയോടെ സമീപത്തുള്ള ആരാധനാലയത്തിൽ നിന്ന് ആൺകുട്ടി അമ്മയോടൊപ്പം മടങ്ങുമ്പോഴായിരുന്നു അക്രമം. അമ്മയും വല്യമ്മയും കടയിൽ സാധനങ്ങൾ വാങ്ങാൻ കയറിയതിനെ തുടർന്ന് തനിയെ നടന്നുപോയ കുട്ടിയെയാണ് പ്രതി ബലമായി ലാബിൽ പിടിച്ചുകയറ്റിയത്.
രക്തപരിശോധന നടത്താൻ പോകുകയാണെന്ന് യുവാവ് പറഞ്ഞതോടെ നാലാം ക്ലാസുകാരൻ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു.തുടർന്ന് കൈകൾ പിന്നിലേക്ക് പിടിച്ച് തിരിച്ചതോടെ കുട്ടി കുതറി മാറി രക്ഷപ്പെടുകയായിരുന്നു. വിവരമറിഞ്ഞ് കുട്ടിയുടെ അമ്മ അന്വേഷിക്കാൻ എത്തിയപ്പോൾ പ്രതി മോശമായി പെരുമാറി.
സംഭവത്തിൽ റസിഡന്റ്സ് വെൽഫെയർ അസോസിയേഷന്റെ നേതൃത്വത്തിൽ മലയാളികളും നാട്ടുകാരും കോളനിയുടെ ഗേറ്റ് ഉപരോധിച്ചു. കർശന നടപടിയുണ്ടാവുമെന്ന് ജിടിബി സ്റ്റേഷൻ എസ്എച്ച്ഒ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്. പ്രതിയെ വിശദമായി ചോദ്യം ചെയ്യണമെന്നാണ് മലയാളി സംഘടനകളുടെ ആവശ്യം.
ജിടിബി എൻക്ലേവിൽ ഒട്ടേറെ ലാബുകളാണ് പ്രവർത്തിക്കുന്നത്. ഇത്തരം സ്ഥാപനങ്ങളിൽ പലതും അനധികൃതമാണെന്ന് ആരോപണം ഉയരുന്നുണ്ട്. ഇവിടെ ജോലി ചെയ്യുന്നവരെക്കുറിച്ച് കൃത്യമായ വിവര ശേഖരണത്തിന് പൊലീസ് തയാറാവണമെന്നും നാട്ടുക്കാർ ആവശ്യപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |