കുന്നത്തൂർ : കല്ലട വള്ളംകളി ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുണ്ടറ പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ മുതുപിലാക്കാട് പടിഞ്ഞാറ് ശ്രീശൈലത്തിൽ വിശ്വനാഥനെ (55) കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ. ശനിയാഴ്ച രാത്രി 8.30 ഓടെ ആയിരുന്നു സംഭവം. ശാസ്താംകോട്ട പള്ളിശ്ശേരിക്കൽ എബനേസർ വില്ലയിൽ ടെൻസൺ (38), പള്ളിശ്ശേരിക്കൽ ഷാനവാസ് മൻസിൽ ഷംനാദ് (23),പള്ളിശ്ശേരിക്കൽ അനീഷ് ഭവനം അനീഷ്(28) എന്നിവരാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സ്കൂട്ടറിൽ വരികയായിരുന്ന വിശ്വനാഥൻ പഴയ ബസ് സ്റ്റാൻഡിന് സമീപം എത്തി മുന്നേ പോയ കാറിനെ ഓവർടേക്ക് ചെയ്തു. ഇത് ഇഷ്ടപ്പെടാതെ കാറിൽ ഉണ്ടായിരുന്നവർ അസഭ്യം പറയുകയുണ്ടായി. തുടർന്ന് വിശ്വനാഥൻ വീടിന് സമീപമുള്ള ലക്ഷംവീട് ജംഗ്ഷനിൽ എത്തി സ്കൂട്ടർ നിറുത്തിയ സമയം പിന്നാലെ കാറിലെത്തിയ പ്രതികൾ ക്രൂരമായി ഉപദ്രവിക്കുകയായിരുന്നു. മർദ്ദനത്തിൽ പരിക്കേറ്റ വിശ്വനാഥൻ ചികിത്സയിലാണ്. ശാസ്താംകോട്ട എസ്.എച്ച്.ഒ ശ്രീജിത്ത്.കെ,ജി.എസ്.ഐമാരായ ജോൺസൻ,പ്രകാശ്, സിപിഒ മാരായ അനീസ്,അരുൺകുമാർ, അലക്സാണ്ടർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |