വട്ടപ്പാറ: ടൂർ പാക്കേജ് കമ്പനിയുടെ പേരിൽ വ്യാജ ലിങ്ക് നൽകി തട്ടിപ്പ് നടത്തിയ കേസിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. വെമ്പായം ചീരാണിക്കര കാരംകോട് കൃഷ്ണകൃപയിൽ വി.വി.വിനോദിനാണ് 70,000 രൂപ നഷ്ടമായത്. വിനോദ് നൽകിയ പരാതിയിൽ വട്ടപ്പാറ പൊലീസ് കേസെടുത്തിരുന്നു.
ഒക്ടോബർ 20ന് കേദാർനാഥിലേക്ക് വൃദ്ധർ ഉൾപ്പെടെ 10 പേരുമായി തീർത്ഥാടന യാത്രയ്ക്ക് പോകാൻ തയ്യാറെടുക്കുമ്പോഴാണ് തട്ടിപ്പിനിരയായത്. തലേദിവസം ഫേസ്ബുക്കിൽ വന്ന പവൻ ഹാൻസ് ടൂർ പാക്കേജ് കമ്പനിയുടെ ലിങ്ക് കണ്ട് പരിശോധിക്കുമ്പോൾ വിനോദിന്റെ വാട്സ്ആപ്പ് നമ്പറിലേക്ക് ഹെലികോപ്ടർ യാത്രാ നിരക്കുകളടക്കം വിവരങ്ങളെത്തി. വിശ്വസിപ്പിക്കുന്നതിനായി പവൻ ഹാൻസ് കമ്പനിയുടെ ഇൻഫർമേഷൻ മാനേജർ മഹേഷ് ആനന്ദ് ബേക്കർ എന്ന പേരിൽ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും അയച്ചുകൊടുത്തു.
കേദാർനാഥിലേക്കും തിരിച്ചും ഒരാൾക്ക് 7000 രൂപയാണ് ആവശ്യപ്പെട്ടത്. അതിലുണ്ടായിരുന്ന രണ്ട് ഫോൺ നമ്പറുകളിലേക്ക് മൂന്നുതവണയായി വിനോദ് 70,000 രൂപ പേടിഎം വഴി അയച്ചു. വീണ്ടും പണം ആവശ്യപ്പെട്ടപ്പോഴാണ് സംശയം തോന്നിയത്. തുടർന്ന് ഗുജറാത്തിലെ പവൻ ഹാൻസ് എന്ന കമ്പനിയുമായി വിനോദ് ബന്ധപ്പെട്ടു. ഐ.ആർ.സി.ടി.സി വഴി മാത്രമാണ് തങ്ങൾ പാക്കേജ് നടത്തുന്നതെന്നും സ്വകാര്യ ഏജൻസികളുമായി ബന്ധമില്ലെന്നും പൊലീസിൽ പരാതി നൽകാനുമായിരുന്നു കമ്പനി അധികൃതർ നിർദേശിച്ചതെന്ന് വിനോദ് പറഞ്ഞു.
മുഹമ്മദ് ഇർഫാൻ,ഷറഫുദ്ദീൻ ശൈഖ് എന്നിവരുടെ അക്കൗണ്ടുകളിലേക്കാണ് പണം പോയതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിനിരയായതായി മറ്റാരും പരാതി നൽകിയിട്ടില്ലെന്നും വ്യാജ അക്കൗണ്ട് വിവരങ്ങൾ അറിയുന്നതിനും ഐ.പി അഡ്രസ് കണ്ടെത്തുന്നതിനുമായി സൈബർ സെല്ലിന്റെ സഹായം തേടിയെന്ന് വട്ടപ്പാറ സി.ഐ ശ്രീജിത്ത് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |