തിരുവനന്തപുരം: മൂത്ത മകൾ ബി.ടെക്കും ഇളയ മകൾ ബി.ഡി.എസും നേടിക്കഴിഞ്ഞപ്പോൾ, ആ അമ്മ പതിനൊന്നാം ക്ളാസിലെ വിദ്യാർത്ഥിയാവാൻ സ്കൂളിന്റെ പടികൾ കടന്നെത്തി.
മുപ്പത്താറു വർഷം മുമ്പ് എസ്.എസ്.എൽ.സി പാസായെങ്കിലും തുടർന്ന് പഠിക്കാനുള്ള മോഹം ഉപേക്ഷിക്കേണ്ടിവന്ന കുന്നുകുഴി ബാർട്ടൺ ഹിൽ കോളനിയിലെ 51കാരി വിനിത ഇപ്പോൾ പ്ലസ് വൺ തുല്യതാ ക്ളാസിലുണ്ട്.
ഇരുപതാം വയസിൽ വിവാഹിതയായ വിനിതയെ ഇളയമകൾ അരുണിമയ്ക്ക് ഒരു വയസുള്ളപ്പോൾ ഭർത്താവ് ഉപേക്ഷിച്ചുപോയതാണ്. മറ്റുള്ളവരുടെ വീടുകളിൽ ജോലി ചെയ്ത് മക്കളെ പോറ്റി. അവരെ പഠിപ്പിക്കുക. അതായിരുന്നു ജീവിതാഭിലാഷം. അതു ഭംഗിയായി നിറവേറ്റി.
ഇടുക്കി ഗവ. എൻജി.കോളേജിൽ നിന്നാണ് മൂത്ത മകൾ അഞ്ജന ഇലക്ട്രിക്ക് ആന്റ് ഇലക്ട്രോണിക്സിൽ ബി.ടെക് നേടിയത്. വിവാഹിതയായി ഗുരുവായൂരാണ് താമസം.
കാസർകോട്ടെ സ്വകാര്യ കോളേജിൽ നിന്നാണ് അരുണിമ ബി.ഡി.എസ് പാസായത്.
ബാർട്ടൺ ഹിൽ കോളനിയിൽ നിന്ന് ആദ്യമായി ഡോക്ടറായ ഇളയ മകൾ അരുണിമയ്ക്ക് കഴിഞ്ഞ വർഷം നാട്ടുകാർ സ്വീകരണം ഒരുക്കിയിരുന്നു. അതു കഴിഞ്ഞ് വീട്ടിലെത്തിയ വിനിത രണ്ടു പെൺമക്കളോടും ആഗ്രഹം പറഞ്ഞു. എനിക്കും പഠിക്കണം.
വൈകാതെ മെഡിക്കൽ കോളേജ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ തുല്യത ക്ലാസിൽ ചേർന്നു.
പഠിപ്പിക്കുന്ന പാഠഭാഗങ്ങൾ അന്നന്നു പഠിക്കും.അടുത്ത ക്ലാസിന് മുൻപ് വീണ്ടും മനപാഠമാക്കും.പ്ലസ് വണ്ണിൽ 75 ശതമാനം മാർക്ക് വാങ്ങിയാണ് വിജയിച്ചത്. ഇതിനിടയ്ക്ക് ഡി.സി.എ പൂർത്തിയാക്കി.ഇതോടെ അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട താത്കാലിക ജോലി നോക്കാനും അവസരം കിട്ടി.
`ഡിഗ്രി എടുക്കാനാണ് ആഗ്രഹം.പഠനത്തിലൂടെ ലഭിക്കുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല'
-വിനിത
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |