തിരുവനന്തപുരം: പാർട്ടി പുന:സംഘടനയിലെ പ്രശ്നങ്ങൾ കോൺഗ്രസിന്റെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതായി സൂചന.പല മണ്ഡലങ്ങളിലും ബൂത്ത് കമ്മറ്റി രൂപീകരണത്തിൽ മുതലുള്ള പാളിച്ചകൾ പാർട്ടിക്ക് തിരിച്ചടിയാകുന്നു.
കണ്ണൂർ ഒഴികെ എല്ലാ മണ്ഡലങ്ങളിലും നിലവിലെ എം.പിമാേരാട് മത്സരിക്കാനാണ് പാർട്ടി നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ ആലപ്പുഴ, കോട്ടയം ജില്ലകളില പുന:സംഘടന പ്രക്രിയ ഭാഗീകമായാണ് പൂർത്തിയായിട്ടുള്ളത്. തിരുവനന്തപുരം അടക്കമുള്ള മണ്ഡലങ്ങളിൽ ബൂത്ത് കമ്മറ്റികളിൽ പ്രവർത്തകരുടെ പ്രാതിനിധ്യം കുറയുന്നുവെന്നും പരാതികളുണ്ട്.
ആദ്യം പുന:സംഘടനാ പ്രക്രിയ പൂർത്തിയാക്കിയ പത്തനംതിട്ട ജില്ലയിൽ ആന്റോ ആന്റണി എം.പി മുന്നൊരുക്കവുമായി ബന്ധപ്പെട്ട പാർട്ടി യോഗങ്ങളിൽ സജീവമാണ്. എന്നാൽ എം.പിയുടെ പ്രവർത്തനത്തിൽ അതൃപ്തിയുണ്ടെന്ന് കാട്ടി പാർട്ടിയിലെ ഒരു വിഭാഗം അദ്ദേഹത്തെ മാറ്റണമെന്ന ആവശ്യവും ഉയർത്തുന്നുണ്ട്. മുമ്പ് കേരള കോൺഗ്രസ് (എം) മത്സരിച്ച കോട്ടയം മണ്ഡലം ജോസഫ് ഗ്രൂപ്പിന് നൽകുന്നതിലും ധാരണയായിട്ടില്ല.
ആർ.എസ്.പിയുടെ മണ്ഡലമായ കൊല്ലത്ത് എൻ.കെ പ്രേമചന്ദ്രൻ എം.പിയുടെ നേതൃത്വത്തിൽ പദയാത്രകളടക്കം സംഘടിപ്പിച്ചു കഴിഞ്ഞു. ബൂത്ത് തല പ്രവർത്തനങ്ങളും ഊർജ്ജിതമാണ്. ലീഗിന്റെ മണ്ഡലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.
സ്ഥാനാർത്ഥിയെ തീരുമാനിച്ച ശേഷം തിരഞ്ഞെടുപ്പു കമ്മറ്റി രൂപീകരിക്കുന്ന രീതിയാണ് കോൺഗ്രസിനുള്ളത്. എന്നാൽ ആറു മാസം മുമ്പ് തിരഞ്ഞെടുപ്പു കമ്മറ്റികൾ എല്ലാ മണ്ഡലങ്ങളിലും രൂപീകരിക്കണമെന്നതായിരുന്നു 2022ലെ ചിന്തൻ ശിബിരത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പെങ്കിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കണമെന്ന തീരുമാനവും എടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |