കൊച്ചി: കറുപ്പ് കണ്ടാൽ കലിയിളകുന്ന മുഖ്യമന്ത്രി എല്ലാവരെയും കരുതൽ തടങ്കലിലാക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സംഘർഷമില്ലാതെയാണ് വടകരയിൽ പ്രവർത്തകരെ തടങ്കലിലാക്കിയത്. അവരെ കൊണ്ടുവരാൻ പോയ യു.ഡി.എഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണനെ ബൈക്കിലെത്തിയ സംഘം ആക്രമിച്ചു. കരിങ്കൊടി കാണിച്ച പ്രവർത്തകനെ ഡെപ്യൂട്ടി കമ്മിഷണർ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു.
പടനിലത്ത് കരിങ്കൊടി കാട്ടിയ പ്രവർത്തകരെ ഡി.വൈ.എഫ്.ഐക്കാരും സി.പി.എമ്മുകാരും ആക്രമിച്ചു. കണ്ണൂരിൽ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ വയർലെസ് സെറ്റ് ഉപയോഗിച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലയ്‌ക്കിടിച്ചത്. പ്രദേശികമായി പാർട്ടിയുമായി പിണങ്ങി നിൽക്കുന്ന ചിലരാണ് നവകേരള സദസിൽ പങ്കെടുക്കുന്നത്.
ഒരു മാസത്തിനിടെ നാലു കർഷകർ ആത്മഹത്യ ചെയ്തു. സാമൂഹിക സുരക്ഷാ പെൻഷനിൽ 10 ശതമാനം മാത്രമാണ് കേന്ദ്രം തരുന്നത്. കേന്ദ്രം തരാത്തതുകൊണ്ട് മുടങ്ങിയെന്നാണ് പറയുന്നത്. ഇതിനെതിരെയാണ് ഡിസംബർ രണ്ട് മുതൽ യു.ഡി.എഫ് വിചാരണ സദസ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |