തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകൾ ഒപ്പിടാത്തതിന് സർക്കാർ നൽകിയ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കാനിരിക്കെ, ഒരു ബില്ലിൽ ഒപ്പിട്ടും ഏഴെണ്ണം രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചും ഗവർണറുടെ മിന്നൽ നീക്കം.
പകർച്ച വ്യാധി നിയന്ത്രണമടക്കം പൊതുജനാരോഗ്യ സംരക്ഷണത്തിനായി നിയമസഭ മാർച്ചിൽ പാസാക്കിയ ബില്ലിലാണ് ഒപ്പിട്ടത്. ബിൽ ഭരണഘടനാ വിരുദ്ധമാണെന്നും തദ്ദേശസ്ഥാപനങ്ങളുടെ അധികാരം കവരുന്നതാണെന്നും അലോപ്പതി ഒഴികെയുള്ള ചികിത്സാ വിഭാഗങ്ങളെ അവഗണിക്കുന്നതാണെന്നും പരാതിയുണ്ടായപ്പോൾ ഗവർണർ സർക്കാരിന്റെ വിശദീകരണം തേടിയിരുന്നു. ബിൽ ഭരണഘടനയിലെ അവസര സമത്വത്തിന് എതിരല്ലെന്നും ആയുഷ് ഡോക്ടർമാർക്ക് യാതൊരു നിയന്ത്രണവുമില്ലെന്നും ചീഫ്സെക്രട്ടറി വിശദീകരിച്ചിരുന്നു.
രാഷ്ട്രപതിക്ക്
അയച്ച ബില്ലുകൾ
സർവകലാശാല നിയമ ഭേദഗതി 2 ബില്ലുകൾ, ലോകായുക്ത നിയമഭേദഗതി, ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്നൊഴിവാക്കാനുള്ള 2 ബില്ലുകൾ, വി.സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റി വിപുലീകരിക്കാനുള്ള ബിൽ, സഹകരണ സൊസൈറ്റി ഭേദഗതി ബിൽ (മിൽമ)
. ബില്ലുകളൊപ്പിടാത്തതിനെതിരായ പഞ്ചാബിന്റെ കേസിലെ ഉത്തരവ് വായിച്ചു മനസിലാക്കാനും ബുധനാഴ്ച കേസ് പരിഗണിക്കുമ്പോൾ മറുപടി അറിയിക്കാനും ഗവർണറുടെ സെക്രട്ടറിയോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. ഇന്ന് കേസ് പരിഗണിക്കുമ്പോൾ ബില്ലുകളിൽ ഗവർണറുടെ നടപടി അറ്റോർണി ജനറൽ കോടതിയെ അറിയിക്കും.
ഗവർണർ - സർക്കാർ കേസ്
ഇന്ന് സുപ്രീംകോടതിയിൽ
ന്യൂഡൽഹി : നിയമസഭ പാസാക്കിയ 16 ബില്ലുകളിൽ തീരുമാനമെടുക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നിർദ്ദേശം നൽകണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും.
ഇന്നലെ എട്ട് ബില്ലുകളിൽ തീരുമാനമെടുത്ത കാര്യം ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് വേണ്ടി ഹാജരാകുന്ന അറ്റോർണി ജനറൽ ആർ.വെങ്കട്ടരമണി കോടതിയെ അറിയിച്ചേക്കും. ബാക്കിയുള്ള എട്ടെണ്ണത്തിൽ അനിശ്ചിതത്വം തുടരുന്നത് സർക്കാരും ചൂണ്ടിക്കാണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.
ബില്ലുകളിൽ അടയിരിക്കാനാകില്ലെന്ന പഞ്ചാബ് ഗവർണറുടെ കേസിലെ സുപ്രധാന വിധി കേരള ഗവർണറുടെ അഡീഷണൽ ചീഫ് സെക്രട്ടറി വായിക്കണമെന്ന് ചീഫ് ജസ്റ്റിസ് നവംബർ 24ന് നിർദ്ദേശം നൽകിയിരുന്നു. വിധി രാജ്യത്തെ മുഴുവൻ ഗവർണർമാർക്കും ബാധകമാണെന്ന സന്ദേശമാണ് കോടതി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |