മുംബയ്: ഐപിഎല്‍ ടീം മുംബയ് ഇന്ത്യന്‍സിലേക്കുള്ള ഹാര്‍ദിക് പാണ്ഡ്യയുടെ മടക്കം ടീമില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുന്നുവെന്ന് സൂചന. 2021ലെ സീസണിന് ശേഷം ടീം വിട്ട താരത്തെ 15 കോടി മുടക്കി തിരികെ എത്തിച്ചത് മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം.
മുംബയെ അഞ്ച് കിരീടങ്ങള്‍ വിജയിപ്പിച്ച നായകന്‍ രോഹിത് ശര്‍മ്മയോട് കൂടിയാലോചിക്കാതെയാണ് ഹാര്‍ദിക്കിനെ മടക്കിക്കൊണ്ടുവന്നതെന്നാണ് വിവരം. യുവ ഓസീസ് താരം കാമറൂണ്‍ ഗ്രീനിനെ ട്രേഡ് ചെയ്യുന്നതിലും രോഹിത്തിന് താത്പര്യമുണ്ടായിരുന്നില്ല.
കഴിഞ്ഞ ദിവസം ടീമിലെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു സ്റ്റോറിയാണ് ടീമിനുള്ളില്‍ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് കാരണം. മുംബയ് ഇന്ത്യന്‍സിന്റെ എക്‌സ്, ഇന്‍സ്റ്റഗ്രാം പേജുകളെ ബുംറ അണ്‍ഫോളോ ചെയ്തിരുന്നു. ഇതിന് പിന്നാലെ നിശബ്ദതയാണ് ഏറ്റവും നല്ല ഉത്തരം എന്ന സ്റ്റോറിയും ബുംറ പങ്കുവച്ചു.
താരം ആര്‍സിബിയുടെ പേജുകളെ ഫോളോ ചെയ്യുന്നുവെന്നും ഇത് ടീം വിടാനുള്ള നീക്കത്തിന് മുന്നോടിയാണെന്നുമാണ് സമൂഹ മാദ്ധ്യമങ്ങളിലെ ചര്‍ച്ച. ടീം വിട്ട് പോയ ശേഷം മുംബയെ തള്ളിപ്പറഞ്ഞ ഹാര്‍ദിക്കിനെ 15 കോടി മുടക്കി തിരിച്ചെത്തിക്കുന്നതും രോഹിത്തിന് ശേഷം നായക പദവി വാഗ്ദാനം ചെയ്തതിലും താരങ്ങള്‍ക്ക് അതൃപ്തിയുണ്ടെന്നാണ് സൂചന.
നായകന്‍ രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കാണ് പ്രധാനമായും അതൃപ്തിയെന്ന് പറയപ്പെടുന്നു. മുംബയില്‍ തുടരാന്‍ മെഗാലേലത്തിന് മുന്‍പ് ഹാര്‍ദിക് പ്രതിഫലം കൂട്ടിച്ചോദിക്കുകയും നായക പദവി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇത് രണ്ടും മുംബയ് അന്ന് നിഷേധിച്ചിരുന്നു. തുടര്‍ന്ന് ടീം വിട്ട ഹാര്‍ദിക്ക് ഗുജറാത്ത് ടൈറ്റന്‍സിലേക്ക് പോകുകയായിരുന്നു.
താരലേലത്തില്‍ കൂടുതല്‍ തുക കിട്ടുമായിരുന്നിട്ടും മുംബയ് പറഞ്ഞുറപ്പിച്ച പ്രതിഫലത്തിന് കളിക്കാന്‍ സൂര്യയും ബുംറയും തയ്യാറായിരുന്നു. ടീമിന് താരലേലത്തില്‍ കൂടുതല്‍ താരങ്ങളെ എത്തിക്കാനും മികച്ച ടീമിനെ കെട്ടിപ്പടുക്കാനും കൂടിയായിരുന്നു ഈ നടപടി.
അന്ന് സ്വന്തം താത്പര്യം മാത്രം പരിഗണിച്ച് പോയ ഹാര്‍ദിക്കിനെ വലിയ തുകയും പദവികളും വാഗ്ദാനം ചെയ്ത് തിരികെ കൊണ്ടുവന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. എന്നാല്‍ ജസ്പ്രീത് ബുംറ ആര്‍സിബിയിലേക്ക് പോകുമെന്ന റിപ്പോര്‍ട്ടുകളോട് മുംബയ് ഇന്ത്യന്‍സോ ആര്‍സിബിയോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |