ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങൾ കൈകാര്യം ചെയ്യാൻ ഭരണതലത്തിൽ പ്രത്യേക സംവിധാനം രൂപീകരിക്കുന്നത് ആലോചിച്ച് സുപ്രീംകോടതി. ഇന്നലെ ഒരുകൂട്ടം പൊതുതാത്പര്യഹർജികൾ പരിഗണിക്കവെയാണ് ഇക്കാര്യം സൂചിപ്പിച്ചത്. വിദ്വേഷ പ്രസംഗം സംബന്ധിച്ച കോടതി വിധി എങ്ങനെ നടപ്പാക്കാമെന്നാണ് ചിന്തിക്കുന്നത്. ഇതിനായി പ്രത്യേക സംവിധാനവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കേണ്ടതുണ്ട്. സംവിധാനങ്ങളിൽ പോരായ്മകളുണ്ടെങ്കിൽ പൗരന്മാർക്ക് ഹൈക്കോടതികളെ സമീപിക്കാൻ കഴിയുന്ന സാഹചര്യവുമുണ്ടാകണം. ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.
വിദ്വേഷപ്രസംഗമെന്ന് ആരോപണമുയർന്ന എല്ലാ സംഭവങ്ങളും സുപ്രീംകോടതിക്ക് പരിഗണിക്കാനാകില്ലെന്നും വ്യക്തമാക്കി. സനാതന ധർമ്മ പരാമർശത്തിൽ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കോടതിയലക്ഷ്യനടപടി വേണമെന്ന ഹർജിയിൽ ഉത്തരവ് പാസാക്കാൻ വിസമ്മതിച്ചു. ഹൈക്കോടതിയെ സമീപിക്കാൻ ഹർജിക്കാരന് നിർദ്ദേശം നൽകി. ഇടപെടാൻ തുടങ്ങിയാൽ ഹർജികളുടെ ഒഴുക്കുണ്ടാകുമെന്നാണ് നിലപാട്.
കേരളത്തിന് നോട്ടീസ്
വിദ്വേഷ പ്രസംഗം തടയുന്നതുമായി ബന്ധപ്പെട്ട് നോഡൽ ഓഫീസറെ നിയമിക്കാത്ത കേരളം അടക്കം നാല് സംസ്ഥാനങ്ങൾക്ക് നോട്ടീസ് അയക്കാൻ സുപ്രീംകോടതി ഉത്തരവിട്ടു. കേരളത്തിന് പുറമെ ഗുജറാത്ത്, തമിഴ്നാട്, നാഗാലാൻഡ് സംസ്ഥാനങ്ങൾ മറുപടി അറിയിക്കണം. കേന്ദ്രസർക്കാരാണ് വീഴ്ച്ച ചൂണ്ടിക്കാട്ടിയത്. ഫെബ്രുവരി അഞ്ചിന് വിഷയം വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |