ബാഴ്സലോണ, അത്‌ലറ്റിക്കോ,ലാസിയോ പ്രീക്വാർട്ടർ ഉറപ്പിച്ചു
ലണ്ടൻ : യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രാഥമിക റൗണ്ടിലെ തുടർച്ചയായ അഞ്ചാം മത്സരത്തിലും മൊഞ്ചുള്ള ജയം നേടി മാഞ്ചസ്റ്റർ സിറ്റി. ഇന്നലെ ആർ.ബി ലെയ്പ്സിഗിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിയിൽ രണ്ടുഗോളുകൾക്ക് പിന്നിട്ടുനിന്നശേഷം രണ്ടാം പകുതിയിൽ മൂന്നുഗോളുകൾ നേടിയാണ് സിറ്റി വെന്നിക്കൊടി പാറിച്ചത്.മറ്റുമത്സരങ്ങളിൽ വിജയം നേടിയ ബാഴ്സലോണ, അത്‌ലറ്റിക്കോ,ലാസിയോ പ്രീക്വാർട്ടർ ഉറപ്പിച്ചു.
മാഞ്ചസ്റ്റർ സിറ്റിയുടെ തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലോയ്സ് ഒപൻഡയിലൂടെയാണ് ലെയ്പ്സിംഗ് ആദ്യ പകുതിയിലെ രണ്ട് ഗോളുകളും നേടിയത്. 13,33 മിനിട്ടുകളിലായിരുന്നു ഒപൻഡയുടെ ഗോളുകൾ. 54-ാം മിനിട്ടിൽ എർലിംഗ് ഹാലാൻഡിലൂടെയാണ് സിറ്റി തിരിച്ചടി തുടങ്ങിയത്. 70-ാം മിനിട്ടിൽ ഫിൽ ഫോഡനിലൂടെ സമനില നേടി. 87-ാം മിനിട്ടിൽ ജൂലിയൻ അൽവാരസാണ് വിജയഗോളടിച്ചത്. അഞ്ചുമത്സരങ്ങളിൽ നിന്ന് 15 പോയിന്റുള്ള മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് ജി യിലെ ഒന്നാമന്മാരായി പ്രീ ക്വാർട്ടറിലേക്ക് കടന്നു. 9 പോയിന്റുള്ള ലെയ്പ്സിഗും രണ്ടാം റൗണ്ട് ഉറപ്പാക്കിയിട്ടുണ്ട്.
എഫ്.സി പോർട്ടോയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച ബാഴ്സലോണ ഗ്രൂപ്പ് എച്ചിൽ 12 പോയിന്റ് നേടിയാണ് നോക്കൗട്ട് ഉറപ്പിച്ചത്. 30-ാം മിനിട്ടിൽ പെപെയിലൂടെ പോർട്ടോയാണ് ആദ്യം സ്കോർ ചെയ്തത്. 32-ാം മിനിട്ടിൽ യാവോ കാൻസലോയും 57-ാം മിനിട്ടിൽ യാവോ ഫെലിക്സുമാണ് ബാഴ്സലോണയ്ക്ക് വേണ്ടി സ്കോർ ചെയ്‌തത്. ഡച്ചുക്ളബ് ഫെയനൂർദിനെ 3-1ന് തോൽപ്പിച്ചാണ് അത്‌ലറ്റിക്കോ മാഡ്രിഡ് ഗ്രൂപ്പ് ഇയിലെ ഒന്നാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തിയത്. ഇതേ ഗ്രൂപ്പിൽ കെൽറ്റിക്കിനെ 2-0ത്തിന് തോൽപ്പിച്ച ലാസിയോ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ടിലെത്തി. ഇംഗ്ളീഷ് ക്ളബ് ന്യൂകാസിൽ യുണൈറ്റഡുമായി 1-1ന് സമനിലയിൽ പിരിഞ്ഞ പാരീസ് എസ്.ജിക്ക് പ്രീ ക്വാർട്ടർ ഉറപ്പിക്കണമെങ്കിൽ അവസാന മത്സരത്തിൽ ജയിച്ചേപറ്റൂ എന്ന സ്ഥിതിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |