കൊല്ലം: അബിഗേൽ സാറയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഡിവൈഎഫ്‌ഐക്കെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്. അന്വേഷണം വഴിതെറ്റിക്കാൻ ഡിവൈഎഫ്‌ഐ ശ്രമിക്കുന്നതായി ആരോപിച്ച് യൂത്ത് കോൺഗ്രസ് ഡിജിപിയ്ക്ക് പരാതി നൽകി. കുട്ടിയെ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗമായ വനിതാ നേതാവ് മാദ്ധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് പരാതി.
വനിതാ നേതാവ് ദൃക്‌സാക്ഷിയെന്ന മട്ടിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് കാട്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് വിഷ്‌ണു സുനിൽ പന്തളമാണ് പരാതി നൽകിയത്. കൊല്ലം ആശ്രാമത്ത് ഉദയാ ക്ളബിന്റെ അടുത്ത് താമസിക്കുന്ന വനിതാ നേതാവാണ് വെളിപ്പെടുത്തലുകൾ നടത്തിയത്.
ഡിവൈഎഫ്‌ഐ നേതാവ് മാദ്ധ്യമങ്ങളോട് പറഞ്ഞതിങ്ങനെ:
ഞാൻ ആശ്രാമത്തിനടുത്ത് തന്നെയാണ് താമസിക്കുന്നത്. പൊതുപ്രവർത്തകയായ ഞാൻ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗമാണ്. കണ്ടയാൾ ഡിവൈഎഫ്‌ഐ ആശ്രാമം യൂണിറ്റ് സെക്രട്ടറിയാണ്. അദ്ദേഹം ആശ്രാമം മൈതാനത്തിന്റെ ഒരു വശത്ത് ഇൻകം ടാക്‌സ് ക്വാർട്ടേഴ്‌സിന്റെ എതിർവശത്തായി നിൽക്കുകയായിരുന്നു.
ഈ ക്വാർട്ടേഴ്‌സിലേയ്ക്ക് കെ എൽ 31 എന്ന് തുടങ്ങുന്ന നമ്പറുള്ള വാഹനത്തിൽ രണ്ട് ചെറുപ്പക്കാർ എത്തുകയും സുരക്ഷാ ജീവനക്കാരുമായി വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടെ കാണാതായ കുട്ടി ആശ്രാമത്ത് ഇരിക്കുന്നതായി യൂണിറ്റ് സെക്രട്ടറി വീട്ടിലെത്തി വിവരം പറഞ്ഞു. താൻ പെട്ടെന്ന് അവിടെയത്തിയപ്പോഴേക്കും കുട്ടി അബിഗേൽ തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു.
രാവിലെ ചെറുപ്പക്കാർ ഇവിടെ വാക്കുതർക്കം ഉണ്ടാക്കിയതുമായി ചേർത്തുവച്ചു നോക്കുമ്പോൾ സംശയം ഉണ്ടാകുന്നു. ഇൻകംടാക്‌സ് ക്വാർട്ടേഴ്‌സിന്റെ മുന്നിലും സമീപത്തെ ബാറിലും സിസിടിവി ക്യാമറകൾ സ്ഥാപിച്ചിട്ടില്ല. മഞ്ഞ ചുരിദാർ ധരിച്ച പെൺകുട്ടി കുഞ്ഞിനെ മെതാനത്ത് ഇരുത്തിയിട്ട് ഇൻകംടാക്‌സ് ഓഫീസിന് സമീപത്തേയ്ക്ക് പോയത് കണ്ടതായി യൂണിറ്റ് സെക്രട്ടറി പറഞ്ഞു. ഇദ്ദേഹം വീട്ടിൽവന്ന് പറഞ്ഞതിനുശേഷം സ്ഥലത്തെത്തിയപ്പോഴേക്കും കുട്ടിയെ തിരിച്ചറിഞ്ഞിരുന്നു.
അതേസമയം, ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് വാർത്തയിൽ നിറയാൻ ഡിവൈഎഫ്‌ഐ നടത്തിയ ആസൂത്രിത നീക്കമാണ് ഇതിന് പിന്നിലെന്നാണ് പരാതിയിൽ യൂത്ത് കോൺഗ്രസ് ആരോപിക്കുന്നത്. വനിതാ നേതാവിന്റെ വിശദമായ മൊഴി രേഖപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |