പുനലൂർ: സുഹൃത്തുമൊത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അത്‌ലറ്റിക്സ് താരമായ പൊലീസുകാരന് ദാരുണാന്ത്യം. ഇന്റർ യൂണിവേഴ്സിറ്റി സ്പ്രിന്റ് മെഡൽ ജേതാവായ തിരുവനന്തപുരം എസ്.എ.പി ക്യാമ്പിലെ പൊലീസുകാരൻ പുനലൂർ തൊളിക്കോട് മുളന്തടം ഓംകാരത്തിൽ രവീന്ദ്രനാഥ് - മിനിമോൾ ദമ്പതികളുടെ മകൻ ഓംകാർനാഥാണ് (25) മരിച്ചത്.
സുഹൃത്ത് പുനലൂർ സ്വദേശി അലൻ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ബുധനാഴ്ച രാത്രി 11.15 ഓടെ കൊല്ലം-തിരുമംഗലം ദേശീയപാതയിൽ വാളക്കോട് മുസ്ലീം പള്ളിക്ക് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഓംകാർനാഥിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഓംകാർ നാഥിന് സ്പോർട്ട്സ് ക്വാട്ടയിലാണ് ജോലി ലഭിച്ചത്. കഴിഞ്ഞ വർഷമാണ് സർവീസിൽ പ്രവേശിച്ചത്. എം.ജി യൂണിവേഴ്സിറ്റി സ്പ്രിന്റ് ചാമ്പ്യനായിരുന്നു. കോതമംഗലം സെന്റ് ജോർജ് സ്കൂൾ, കോതമംഗലം എം.എ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. സഹോദരി: പൂജ (ജർമ്മനി).
ഓാംകാർ ഓർമ്മയായി
അതിവേഗത്തിൽ
അതിവേഗ ട്രാക്കുകളെ പ്രണയിച്ചിരുന്ന ഓംകാർ നാഥ് ഇത്രയും വേഗത്തിൽ ജീവിതത്തിൽ നിന്ന് വിട പറഞ്ഞത് വിശ്വസിക്കാനാവാതെ കായികരംഗത്തെ സുഹൃത്തുകളും പരിശീലകരും. 100 മീറ്റർ, 200 മീറ്റർ മത്സരങ്ങളായിരുന്നു ഓംകാറിന്റെ ഇഷ്ടഇനങ്ങൾ. സ്കൂൾ തലത്തിൽ ഹർഡിൽസിലും ഒരുകൈ നോക്കിയിരുന്നെങ്കിലും പരിക്ക് പിടികൂടിയതോടെ ശ്രദ്ധമുഴുവൻ സ്പ്രിന്റിലേക്ക് മാറി.
ചെറുപ്പത്തിലേ കായികരംഗത്ത് അഭിരുചി പ്രകടിപ്പിച്ച ഓംകാർ കോതമംഗലം സെന്റ് ജോർജ് സ്കൂളിൽ പരിശീലകൻ രാജു പോളിന്റെ അടുത്തേക്ക് എത്തിയതോടെയാണ് തിളങ്ങാൻ തുടങ്ങിയത്. എം.എ കോളേജിൽ പി.പി പോളായിരുന്നു പരിശീലകൻ. എം.ജി യൂണിവേഴ്സിറ്റി അത്‌ലറ്റിക് മീറ്റുകളിൽ മെഡലുകൾ വാരിക്കൂട്ടിയ തന്റെ പ്രിയ ശിഷ്യന്റെ വിയോഗം വിശ്വസിക്കാൻ പോളിന് ഇനിയും കഴിഞ്ഞിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |