വെഞ്ഞാറമൂട്: കൊല്ലം ഓയൂരിൽ ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച വാഹനം കണ്ടെത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പൊലീസ് പരിശോധന ശക്തമാക്കുന്നു. വെഞ്ഞാറമൂട് സ്റ്റേഷൻ പരിധിയിലെ പഞ്ചായത്തുകളിൽ അടുത്തിടെ വീട് വാടകയ്ക്കെടുത്ത് താമസിക്കുന്ന അപരിചിതരെക്കുറിച്ചുള്ള അന്വേഷണത്തിൽ മൂന്നുപേരെ ചോദ്യം ചെയ്തു വിട്ടയച്ചു.
ഉപേഷിക്കപ്പെട്ട വാഹനങ്ങളും ആൾ താവസമില്ലാത്ത വീടുകളും പരിശോധിക്കുന്നുണ്ട്. ഡ്യൂപ്ലിക്കേറ്റ് ചാവി നിർമിക്കുന്ന സ്ഥലങ്ങൾ, നമ്പർ പ്ലേറ്റ് നിർമ്മിച്ച് നൽകുന്ന ഷോപ്പുകൾ, വർക്ക് ഷോപ്പുകൾ, വാഹനങ്ങൾ വാടകയ്ക്ക് നൽകുന്നവർ എന്നിവ കേന്ദ്രീകരിച്ചും വ്യാപകമായ പരിശോധനയാണ് നടത്തുന്നത്. സംശയകരമായി തോന്നുന്ന വാഹനങ്ങൾ പരിശോധിക്കുന്നതുമുണ്ട്. കിളിമാനൂർ, നഗരൂർ, പാങ്ങോട്, വട്ടപ്പാറ, പോത്തൻകോട് പൊലീസ് സ്റ്റേഷനുകളിലും പരിശോധന കർക്കശമാക്കി. ജില്ലാതിർത്തി പങ്കുവയ്ക്കുന്ന പള്ളിക്കൽ, കല്ലമ്പലം പൊലീസ് സ്റ്റേഷൻ പരിധിയിൽ കൂടുതൽ പരിശോധന നടത്തുന്നു. ക്രിമിനൽ പശ്ചാത്തലമുള്ള യുവതികളുടെ വിവര ശേഖരണം നടത്തി അവരെ നിരീക്ഷിക്കുന്നുമുണ്ട്. ഈ പൊലിസ് സ്റ്റേഷൻ പരിധിയിൽ പ്രതികളോ പ്രതികൾ ഉപയോഗിച്ച വാഹനമോ ഉണ്ടാകുമെന്നാണ് ഉയർന്ന പൊലിസ് ഉദ്യോഗസ്ഥർക്കിടയിലുള്ള നിഗമനം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |