തിരുവനന്തപുരം: മദ്യലഹരിയിൽ വൃദ്ധനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് 17 വർഷം കഠിനതടവ്. വിധി കേൾക്കാൻ ഇയാൾ ആദ്യദിവസം കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന് ഇന്നലെ അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയാണ് വിധി പ്രഖ്യാപിച്ചത്.
വ്യാപാരിയായ മംഗലപുരം കൊയ്ത്തൂർക്കോണം പണയിൽ വീട്ടിൽ ഇബ്രാഹിം കുഞ്ഞിനെ (65) കൊലപ്പെടുത്തിയ കേസിലെ പ്രതി പോത്തൻകോട് കൊയ്ത്തൂർക്കോണം മോഹനപുരം സ്വദേശി ബൈജുവിനെയാണ് (പൊമ്മു-41) ശിക്ഷിച്ചത്. ബുധനാഴ്ച കേസ് കോടതി രണ്ടുതവണ പരിഗണിച്ചപ്പോഴും പ്രതി എത്തിയില്ല. ക്ഷേത്രത്തിൽ തേങ്ങ ഉടയ്ക്കാൻ പോയെന്നായിരുന്നു പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
ഇതോടെ അറസ്റ്റുചെയ്ത് ഹാജരാക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചു. തുടർന്ന് ഇന്നലെ മംഗലപുരം പൊലീസ് വീട്ടിലെത്തിയപ്പോൾ മദ്യപിച്ച് ലക്കുകെട്ട സ്ഥിതിയിലായിരുന്നു പ്രതി. ഇതോടെ പിടികൂടി കോടതിയിൽ ഹാജരാക്കുകയായിരുന്നു. എന്തായാലും ശിക്ഷിക്കും, അതുകൊണ്ട് ഇന്നത്തെ ദിവസം മദ്യപിച്ച് ആഘോഷിക്കാമെന്നു കരുതിയെന്നായിരുന്നു പൊലീസ് പിടികൂടിയപ്പോൾ പ്രതിയുടെ പ്രതികരണം.
തടവുശിക്ഷയ്ക്ക് പുറമെ 54000 രൂപ പിഴയും വിധിച്ചു. പിഴ ഒടുക്കിയില്ലെങ്കിൽ ഒരുവർഷവും രണ്ടുമാസവും കൂടി അധിക തടവ് അനുഭവിക്കണമെന്നും തിരുവനന്തപുരം ആറാം അഡീഷണൽ ജഡ്ജി കെ. വിഷ്ണു ഉത്തരവിട്ടു.
2022 ജൂൺ 17നാണ് പ്രതി ഇബ്രാഹിം കുഞ്ഞിനെ വെട്ടിപ്പരിക്കേൽപ്പിച്ചത്. മദ്യലഹരിയിലായിരുന്ന പ്രതി കടയിൽനിന്ന് പണം നൽകാതെ സാധനം വാങ്ങിയതിനെത്തുടർന്ന് കടയുടമസ്ഥയുമായി തർക്കമുണ്ടായി. ഇതിനിടെ സാധനം വാങ്ങാനെത്തിയ ഇബ്രാഹിം കുഞ്ഞ് വിഷയത്തിൽ ഇടപെട്ടതിനെത്തുടർന്ന് പ്രകോപിതനായ പ്രതി വെട്ടുകത്തിയുപയോഗിച്ച് വെട്ടുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇബ്രാഹിം കുഞ്ഞ് മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |