കൊല്ലം: ഓയൂരിൽ ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പൊലീസിന്റെ നിർണായക നീക്കം. കൊട്ടാരക്കര ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം കുട്ടിയുടെ വീട്ടിലെത്തി. മൂവരും മഫ്തിയിലാണെത്തിയത്.
കുട്ടിയുടെ പിതാവ് റെജിയെ കൊല്ലം റൂറൽ എസ് പി ഓഫീസിൽ വിളിച്ചുവരുത്തി ചോദ്യം ചെയ്യാനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതുണ്ടായില്ല. ഇതിനിടയിലാണ് അന്വേഷണ സംഘം കുട്ടിയുടെ വീട്ടിലെത്തിയത്.
പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ അൽപം മുമ്പാണ് കസ്റ്റഡിയിലെടുത്തത്. ചിറക്കര ഭാഗത്തുനിന്നാണ് ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തത്. കേസിൽ ഡ്രൈവർക്കും പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. ഇയാളെ അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.
കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറിന്റെ ദൃശ്യങ്ങളും ചിറക്കര ഭാഗത്തുനിന്ന് ലഭിച്ചിരുന്നു. ഇതിൽ യാത്ര ചെയ്തവരുടെയും സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. പാരിപ്പള്ളിയിലെ പമ്പിൽ നിന്ന് ഡീസൽ അടിക്കുന്ന ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് കിട്ടി.
അതേസമയം, സംഘത്തിലുണ്ടായിരുന്ന സ്ത്രീകളിലൊരാൾ നഴ്സിംഗ് കെയർ ടേക്കറാണെന്നും ഇവർ റിക്രൂട്ടിംഗ് തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പണം നഷ്ടമായതിന്റെ വിരോധത്തിൽ ഇത്തരത്തിൽ തട്ടിപ്പിന് ഇരയായ ചില വ്യക്തികളുമായി ചേർന്ന് തട്ടിക്കൊണ്ടുപോകൽ ആസൂത്രണം ചെയ്ത് നടപ്പാക്കി എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കരുതുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |