കുട്ടനാട്: എടത്വായ്ക്കു സമീപം തലവടിയിൽ ഇരട്ടക്കുട്ടികളെ കൊന്ന ശേഷം യുവദമ്പതികൾ ജീവനൊടുക്കി. തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ചക്കുളം മൂലേപ്പറമ്പിൽ വീട്ടിൽ സുധാകരന്റെ മകൻ സുനു (36), ഭാര്യ സൗമ്യ (31), മൂന്നു വയസുവീതമുള്ള ആദി, ആദിൽ എന്നിവരെയാണ് വീട്ടിലെ കിടപ്പുമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സുനുവും സൗമ്യയും തൂങ്ങിമരിച്ച നിലയിലായിരുന്നു. കുട്ടികളുടെ മൃതദേഹം കട്ടിലിലായിരുന്നു. കുട്ടികളെ കഴുത്തു ഞെരിച്ച് കൊന്ന ശേഷം ദമ്പതികൾ ജീവനൊടുക്കിയതാണെന്നാണ് കരുതുന്നത്.
ഇന്നലെ രാവിലെ ഏഴോടെ സമീപത്തുള്ള കുടുംബവീട്ടിൽ നിന്ന് പാലുമായെത്തിയ സുനുവിന്റെ മാതാവ് ശ്യാമളയാണ് മൃതദേഹങ്ങൾ ആദ്യം കണ്ടത്. ഇവരുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് പഞ്ചായത്തംഗത്തെയും പൊലീസിനെയും വിവരമറിയിച്ചത്.
എട്ടുവർഷം മുമ്പായിരുന്നു സുനുവും നിരണം സ്വദേശിനിയായ സൗമ്യയും വിവാഹിതരായത്. ഇരുവരും ഗൾഫിലായിരുന്നു. മൂന്നുവർഷം മുമ്പ് ഇരട്ടക്കുട്ടികൾ ജനിച്ചതോടെ സുനു പിന്നീട് ഗൾഫിലേക്ക് പോയില്ല. കുട്ടികളെ നോക്കി നാട്ടിൽ വെൽഡറായി ജോലിചെയ്യുകയായിരുന്നു. കുവൈറ്റിൽ ഹോം നഴ്സായിരുന്നു സൗമ്യ.
സാമ്പത്തിക ബുദ്ധിമുട്ടെന്ന് പൊലീസ്
സൗമ്യ നാല് മാസം മുമ്പാണ് വീട് പാലുകാച്ചിനായി നാട്ടിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. വീട് നിർമ്മാണത്തെ തുടർന്നുള്ള കടം വീട്ടുന്നതിനായി ഗൾഫിലേക്ക് മടങ്ങാൻ പോകുന്നതിന്റെ ഭാഗമായുള്ള മെഡിക്കൽ പരിശോധനയിൽ സൗമ്യയ്ക്ക് രക്താർബുദം സ്ഥിരീകരിച്ചിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു സൗമ്യ. വിസ ലഭിക്കാൻ രോഗം തടസമായതും സാമ്പത്തിക ബുദ്ധിമുട്ടുമാകാം ആത്മഹത്യയ്‌ക്ക് പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.
അമ്പലപ്പുഴ ഡിവൈ.എസ്.പി ബിജു വി. നായരുടെ നേതൃത്വത്തിൽ പൊലീസെത്തി പരിശോധന നടത്തി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയ മൃതദേഹങ്ങൾ മോർച്ചറിയിൽ. സുനുവിന്റെ ഏക സഹോദരൻ സൈനികനായ സുജിത്ത് ഉധംപൂരിൽ നിന്ന് നാട്ടിലെത്തിയ ശേഷമാകും സംസ്‌കാരം. സോമനും കുമാരിയുമാണ് സൗമ്യയുടെ മാതാപിതാക്കൾ. വിദ്യാർത്ഥിയായ സോനുവാണ് സഹോദരൻ.
ഞങ്ങളെ വെട്ടിമുറിക്കരുത്
കടബാദ്ധ്യതയും സൗമ്യയുടെ രോഗവും ആണ് ജീവനൊടുക്കാൻ കാരണമെന്ന് മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പിൽ പറയുന്നു. ദയവു ചെയ്ത് ഞങ്ങളെ വെട്ടിമുറിക്കരുതെന്നും (പോസ്റ്റുമോർട്ടം നടത്തരുതെന്ന്) കുറിപ്പിലുണ്ടായിരുന്നു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |