SignIn
Kerala Kaumudi Online
Saturday, 27 July 2024 8.03 AM IST

'ഈമാസം അവസാനം ടൂറു പോകും ', മടക്കമില്ലാത്ത യാത്രയായിപ്പോയല്ലോ....

sunu

ആലപ്പുഴ /കുട്ടനാട് : ഇന്നലെ തലവടിയിൽ ഇരട്ടക്കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഭാര്യയ്ക്കൊപ്പം ആത്മഹത്യ ചെയ്ത സുനു, നവംബർ അവസാനം ഞങ്ങളെല്ലാവരുംകൂടി ഒരു ടൂറിന് പോകുമെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. ഭാര്യ സൗമ്യ കാൻസർ ബാധിതയായതും കടബാദ്ധ്യതയും മനസിനെ അലട്ടിയിരുന്ന സുനു ഇതിൽ നിന്നൊരു ആശ്വാസം തേടി കുടുംബവുമൊത്ത് ഉല്ലാസയാത്രപോകുമെന്ന് കരുതിയ സുഹൃത്തുക്കൾ ഒരിക്കലും ഓർത്തില്ല, മടക്കമില്ലാത്ത ലോകത്തേക്കായിരിക്കും ഇവരുടെ യാത്രയെന്ന്.

ഇന്നലെ വീട്ടമ്മയും തൊഴിലുറപ്പ് തൊഴിലാളിയുമായ സുനുവിന്റെ അമ്മ ശ്യാമളയുടെ നിലവിളി കേട്ട് ഓടിക്കൂടിയ ബന്ധുക്കൾക്കും നാട്ടുകാർക്കും സുനുവിന്റെയും കുടുംബത്തിന്റെയും മരണം വിശ്വസിക്കാനായില്ല. മൂന്നുവയസുവീതമുള്ള ആദി,ആദിൽ എന്നീ ആൺമക്കളെ കൊലപ്പെടുത്തിയ ശേഷം തലവടി ഗ്രാമപഞ്ചായത്ത് ഒമ്പതാം വാർഡിൽ ചക്കുളം മൂലേപ്പറമ്പിൽ വീട്ടിൽ സുനു (36), ഭാര്യ സൗമ്യ (31) എന്നിവരാണ് ഇന്നലെ വീടിനുള്ളിൽ ജീവനൊടുക്കിയത്.

ഗൾഫിലായിരുന്ന സുനു ഏതാനും വർഷം മുമ്പാണ് നാട്ടിൽ മടങ്ങിയെത്തിയത്. രണ്ടുവർഷം മുമ്പ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയതോടെ ഭാരിച്ച ജോലികൾ ചെയ്യാൻ കഴിയാതായി. കുടുംബ വീടിന് സമീപം അരക്കോടിയിലധികം രൂപ വായ്പയെടുത്ത് നിർമ്മിച്ച പുതിയ വീടിന്റെ ലോൺ തിരിച്ചടവുൾപ്പെടെ ഭാരിച്ച സാമ്പത്തിക ബാദ്ധ്യതകൾ കാരണം പിന്നീട് നാട്ടിൽ വെൽഡിംഗ് ജോലികൾക്കും മറ്രും പോയിത്തുടങ്ങി.

വായ്പ തിരിച്ചടവ് മുടങ്ങി, ശല്യപ്പെടുത്തി ബാങ്കുകാർ

അരക്കോടിയോളം രൂപയുടെ വായ്പയുടെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്കുകാർ അടുത്തസമയത്ത് വീട്ടിലെത്തി കുടിശിക ഉടൻ അടച്ചുതീർക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. അതിന് യാതൊരുവഴിയുമില്ലാതെ വിഷമിച്ച

കുടുംബം, സൗമ്യ പുതിയ വിസ തരപ്പെടുത്തി ഗൾഫിലേക്ക് പോകുന്നതോടെ കടങ്ങൾ വീട്ടി സ്വസ്ഥമാകാമെന്നായിരുന്നു കരുതിയത്. എന്നാൽ വിസ നടപടിയുടെ ഭാഗമായ വൈദ്യപരിശോധനയിൽ സൗമ്യയ്ക്ക് രക്താർബുദം സ്ഥിരീകരിച്ചതോടെ പ്രതീക്ഷകളെല്ലാം തകിടം മറിഞ്ഞു. സൗമ്യയുമായി ആദ്യം കോട്ടയം മെഡിക്കൽ കോളേജിലും പിന്നീട് ആർ.സി.സിയിലും ചികിത്സതേടിയ ഇവർ ഇന്നലെ രാവിലെ ആർ.സി.സിയിൽ ചികിത്സയ്ക്കായി പോകാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇതിനിടെയാണ് ആത്മഹത്യയുടെ വഴിതേടിയത്. കടബാദ്ധ്യതയും രോഗവും കാരണം ജീവനൊടുക്കുകയാണെന്ന് രേഖപ്പെടുത്തിയ കത്ത് പൊലീസിന് വീട്ടിൽ നിന്ന് ലഭിച്ചു.

വിശ്വസിക്കാനാകാതെ ബിജു

അടുത്തദിവസം പുലർച്ചെ ആർ.സി.സിയിലേക്ക് പോകുന്നതിനെപ്പറ്റി വ്യാഴാഴ്ച രാത്രി 11.30വരെ സംസാരിച്ചിരുന്ന സുനുവും സൗമ്യയും കുഞ്ഞുങ്ങളെ കൊന്ന് ആത്മഹത്യ ചെയ്തത് ബന്ധുവും അയൽവാസിയുമായ ബിജുവിന് ഇനിയും വിശ്വസിക്കാനായിട്ടില്ല. തിരുവനന്തപുരത്തേക്ക് പോകുമ്പോൾ സുനുവിനും സൗമ്യയ്ക്കും കൂട്ടിനായി ബിജുവിനേയും കൂടി നിയോഗിച്ചത് സുനുവിന്റെ അമ്മയാണ്. യാത്രയുടെ കാര്യങ്ങളെപ്പറ്റി അറിയാൻ സുനുവിന്റെ വീട്ടിലെത്തിയ ബിജുവുമായി രാത്രി വൈകുവോളം ഇരുവരും സംസാരിച്ചിരുന്നു. തിരുവനന്തപുരത്ത് നിൽക്കേണ്ടിവന്നാൽ രണ്ട് ജോടി ഡ്രസ് കൂടി കരുതിക്കൊള്ളണമെന്ന് ഓർമ്മിപ്പിച്ച് ബിജുവിനെ യാത്രയാക്കിയ കുടുംബം മരണത്തിലേക്ക് നീങ്ങിയത് ബിജുവിന് വിശ്വസിക്കാനാകുന്നില്ല. സുനുവിന്റെ സൈനികനായ സഹോദരൻ സുജിത്ത് ഈമാസം നാട്ടിലെത്തിയശേഷം കടബാദ്ധ്യതകൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ ആലോചിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നതാണെന്ന് ബന്ധുക്കൾ പറയുന്നു.

രണ്ട് ദിവസം, രണ്ട് ആത്മഹത്യകൾ, 6മരണം

ആരോഗ്യപ്രശ്നങ്ങളും സാമ്പത്തിക ബാദ്ധ്യതകളും കാരണം മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആലപ്പുഴയ്ക്ക് രണ്ട് ദിവസങ്ങളിലായി നഷ്ടമായത് രണ്ട് കുടുംബങ്ങളിലെ ആറു ജീവനുകളാണ്. അമ്പലപ്പുഴ കിഴക്കേനട മകം വീട്ടിൽ ശോഭ(66), മകൻ മഹേഷ്കുമാർ(38) എന്നിവർ വ്യാഴാഴ്ച പകൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കിയിരുന്നു. ഓട്ടിസം ബാധിതനായ മകന്റെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മാനസികദുഃഖത്തിലായിരുന്നു ശോഭ. ഇതിന്റെ നടുക്കം മാറുംമുമ്പാണ് രോഗവും കടബാദ്ധ്യതകളും കാരണം തലവടിയിൽ മൂന്നുവയസ് മാത്രം പ്രായമുള്ള ഇരട്ടക്കുഞ്ഞുങ്ങളെ കൊലപ്പെടുത്തി യുവദമ്പതികളും മരണത്തിലേക്ക് പോയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.