കാഞ്ഞങ്ങാട്: രണ്ട് ആൺ കുട്ടികളെയും പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെയും പീഡിപ്പിച്ച യുവാവിനെ 189 വർഷം തടവിന് വിധിച്ചു. പാപ്പു എന്ന ടി.ജി. സുധീഷിനെയാണ് (25) ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് സി. സുരേഷ് കുമാർ ശിക്ഷിച്ചത്. എന്നാൽ മൂന്ന് കേസിലും കൂടി 50 വർഷം തടവ് ശിക്ഷ അനുഭവിച്ചാൽ മതി.
ഒന്നാംക്ളാസിൽ പഠിക്കുകയായിരുന്ന ഏഴു വയസുകാരിയെ പലവട്ടം പീഡിപ്പിച്ച കേസിൽ 74 വർഷം തടവും 1,45,000 രൂപ പിഴയുമാണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 13 മാസം അധിക തടവ് അനുഭവിക്കണം. പതിന്നാലുകാരനെ സ്കൂട്ടറിൽ കടത്തികൊണ്ടുപോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ 19 വർഷം തടവും 45000 രൂപ പിഴയും വിധിച്ചു. പിഴയടച്ചില്ലെങ്കിൽ അധിക തടവ് അനുഭവിക്കണം. കഴിഞ്ഞ വർഷം ആഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം.
2019ൽ നാലാം ക്ലാസ് വിദ്യാർത്ഥിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതിനാണ് 96 വർഷം തടവും 2,15,000 രൂപ പിഴയും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും 9 മാസവും അധിക തടവും അനുഭവിക്കണം. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരനാണ് മൂന്നു കേസുകളിലും പ്രോസിക്യൂഷനു വേണ്ടി ഹാജരായത്. വെള്ളരിക്കുണ്ട് എസ്.ഐ ആയിരുന്ന എം.പി. വിജയകുമാർ രജിസ്റ്റർ ചെയ്ത കേസിൽ കുറ്റപത്രം സമർപ്പിച്ചത് സി.ഐ രഞ്ജിത്ത് രവീന്ദ്രനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |