റായ്പൂർ: ഓസ്ട്രേലിയക്കെതിരായ നിർണായകമായ നാലാം ട്വന്റി-20യിൽ 20 റൺസിന്റെ തകർപ്പൻ ജയം നേടി ഒരു മത്സരം അവശേഷിക്കെ ഇന്ത്യ പരമ്പര സ്വന്തമാക്കി (3-1). ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 174 റൺസെടുത്തു. മറുപടിക്കിറങ്ങിയ ഓസീസിന് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 154 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. സൂര്യകുമാർ യാദവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ യുവനിരയ്ക്ക്
ഇന്ത്യ ഉയർത്തിയ 175 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ ഗംഭീരമായി തുടങ്ങിയെങ്കിലും ഇന്ത്യൻ സ്പിന്നിനു മുന്നിൽ പതറുകയായിരുന്നു. ജോഷ് ഫിലിപ്പെയ്ക്കൊപ്പം (8) ട്രാവിസ് ഹെഡ് ( 16 പന്തിൽ 31)സ്ഫോടനാത്മക തുടക്കമാണ് ഓസ്ട്രേലിയയ്ക്ക് നൽകിയത്. ദീപക് ചഹർ എറിഞ്ഞ മൂന്നാം ഓവറിൽ 4 ഫോറും 1 സിക്സും ഉൾപ്പെടെ 22 റൺസാണ് ഹെഡ്ഡ് നേടിയത്. 3 ഓവറിൽ ഓസീസ് 40 റൺസിൽ എത്തി. എന്നാൽ സ്പിന്നർ രവി ബിഷ്ണോയിയെ നേരത്തേ പന്തേൽപ്പിക്കാനുള്ള ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവിന്റെ തീരുമാനം കിറുകൃത്യമായി. നാലാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഫിലിപ്പെയെ ക്ലീൻ ബൗൾഡാക്കി ബിഷ്ണോയി ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നൽകി.അടുത്ത ഓവർ അക്ഷർ പട്ടേലിന് നൽകാനുള്ള സൂര്യയുടെ തീരുമാനവും ഫലം നൽകി. ആ ഓവറിൽ അപകടകാരി ഹെഡിനെ മുകേഷ് കുമാറിന്റെ കൈയിൽ എത്തിച്ച് അക്ഷർ ഇന്ത്യയ്ക്ക് മത്സരത്തിൽ മേൽക്കൈ നൽകി. ഏഴാം ഓവറിൽ ആരോൺ ഹാർഡിയെ അക്ഷർ ക്ലീൻബൗൾഡാക്കി 52/3 എന്ന നിലയിലായി ഓസീസ്. പിന്നീട് കൃത്യമായ ഇടവേളകളിൽ ഓസീസിന് വിക്കറ്റുകൾ നഷ്ടമായി. ഡെത്ത് ഓവറുകളിലും ഇന്ത്യൻ ബൗളർമാർ ഓസീസ് ബാറ്റർമാർക്ക് വമ്പനടിക്ക് അവസരം നൽകാതെ നന്നായി പന്തെറിഞ്ഞു. ക്യാപ്ടൻ മാത്യു വെയ്ഡാണ് (പുറത്താകാതെ 36) ഓസീസിന്റെ ടോപ്സ്കോറർ.ഇന്ത്യയ്ക്ക് അക്ഷർ മൂന്നും ദീപക് ചഹർ രണ്ടും ബിഷ്ണോയി, ആവേശ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
ടോസ് നേടിയ ഓസ്ട്രേലിയ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. റിങ്കു സിംഗ് (29 പന്തിൽ 46), ജിതേഷ് ശർമ്മ (19 പന്തിൽ 35), യശ്വസി ജയ്സ്വാൾ (37), റുതുരാജ് ഗെയ്ക്വാദ് (32) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്.
യശ്വസി ജയ്സ്വാൾ റിങ്കുവിനൊപ്പം മികച്ച തടക്കമാണ് ഇന്ത്യയ്ക്ക് നൽകിയത്. പതിവു പോലെ തുടക്കം മുതൽ ജയ്സ്വാൾ അടിതുടങ്ങി. ഒന്നാം വിക്കറ്റിൽ 6 ഓവറിൽ 50 റൺസിന്റെ കൂട്ടുകെട്ടാണ് യശ്വസിയും റുതുവും ഉണ്ടാക്കിയത്. പവർപ്ലേയിലെ അവസാന പന്തിൽ യശ്വസിയെ ആരോൺ ഹാർഡി ബെൻമക്ഡർമോട്ടിന്റെ കൈയിൽ എത്തിച്ചു.6 സിക്സും 1 ഫോറും ജയ്സ്വാൾ നേടി. പിന്നാലെ ശ്രേയസ് (8) തൻവീർ സംഘയ്ക്കും ക്യാപ്ടൻ സൂര്യകുമാർ യാദവ് (1) ബെൻ ഡ്വാർഷ്യുയിസും വിക്കറ്റ് നൽകി മടങ്ങി.ഇതോടെ റണ്ണൊഴുക്ക് കുറഞ്ഞു. വമ്പനടി വീരൻ റിങ്കുവും റുതുവും കൂടി ഇന്ത്യയെ നൂറ് കടത്തി. 31 പന്തിൽ ഇരുവരും 48 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. അടിതുടങ്ങിയ റുതുരാജിനെ ഡ്വാർഷ്യുയിസിന്റെ കൈയിൽ എത്തിച്ച് സംഘ വീണ്ടും ഓസീസിന് ബ്രേക്ക് ത്രൂ നൽകി. തുടർന്നെത്തിയ ജിതേഷ് ശർമ്മ റിങ്കുവിനൊപ്പം അടിതുടങ്ങയതോടെ ഇന്ത്യയുടെ റൺറേറ്റുയരുകയായിരുന്നു. അഞ്ചാം വിക്കറ്റിൽ,ഇരുവരും 32 പന്തിൽ 56 റൺസ് കൂട്ടിച്ചേർത്തു. 19-ാംഓവറിൽ ജിതേഷിനെ ട്രാവിസ് ഹെഡിന്റെ കൈയിൽ എത്തിച്ച് ഡ്വാർഷ്യുയിസാണ് കൂട്ടുകെട്ട് പൊളിച്ചത്. അവസാന ഓവറിലെ ആദ്യപന്തിൽ റിങ്കുവിനെ ബെഹ്രൻഡോർഫ് വിക്കറ്റിന് മുന്നിൽ കുടുക്കി. അദ്ദേഹം 4 ഫോറും 2 സിക്സും നേടി. ദീപക് ചഹറിനെ (0) ബെഹ്രൻഡോർഫ് ക്രിസ് ഗ്രീനിന്റെ കൈയിൽ എത്തിച്ചപ്പോൾ ബിഷ്ണോയി (4) അവസാന പന്തിൽ റണ്ണൗട്ടായി. ഓസീസിനായി ഡ്വാർഷ്യുയിസ് മൂന്നും ബെഹ്റൻഡോർഫ്,സംഗ എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
കഴിഞ്ഞ മത്സരത്തിൽ തോൽവി വഴങ്ങിയ ടീമിൽ നാല് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നലെ ഇറങ്ങിയത്. ശ്രേയസ് അയ്യർ, വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമ്മ, ഓൾറൗണ്ടർ ദീപക് ചഹർ, പേസർ മുകേഷ് കുമാർ എന്നിവർ ഇന്നലെ ആദ്യഇലവനിൽ ഇടം നേടിയപ്പോൾ ഇഷാൻ കിഷൻ, പ്രസിദ്ധ് കൃഷ്ണ,തിലക് വർമ്മ,അർഷ്ദീപ് സിംഗ് എന്നിവർ പുറത്തിരുന്നു.
ഓസീസ് ടീമിൽ അഞ്ച് മാറ്റങ്ങളുണ്ടായിരുന്നു. മാർകസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, ജോഷ് ഇംഗ്ലിസ്, റിച്ചാർഡ്സൺ, നഥാൻ എല്ലിസ് എന്നിവർക്ക് പകരം ജോഷ് ഫിലിപ്പ്, ബെൻ മക്ഡെർമോട്ട്, ബെൻ ഡാർഷുയിസ്, ക്രിസ് ഗ്രീൻ, തൻ സംഗ എന്നിവർ ടീമിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |