ന്യൂഡൽഹി: നെതർലാൻഡ് യുവതിക്ക് വരണമാല്യം ചാർത്തിയത് ഉത്തർപ്രദേശ് സ്വദേശിയായ യുവാവ്. ഉത്തർപ്രദേശ് ഫത്തേഹ്പൂർ ജില്ലയിലുളള ഹർദ്ദിക് വർമ (32)ആണ് നെതർലൻഡ് സ്വദേശിനിയായ ഗബ്രിയേല ഡ്യൂഡയെ (21) ഹിന്ദുമതാചാര പ്രകാരം വിവാഹം കഴിച്ചത്. കഴിഞ്ഞ മാസം 29നായിരുന്നു വിവാഹം. ദമ്പതികളുടെ വിവാഹ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.
വർഷങ്ങൾക്ക് മുൻപാണ് ഹർദ്ദിക് ജോലിക്കായി നെതർലൻഡിൽ എത്തുന്നത്. നെതർലൻഡിലെ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സൂപ്പർവൈസറാണ് ഹർദ്ദിക്. ഇരുവരും താമസിച്ചിരുന്നത് ഒരു സ്ഥലത്തായിരുന്നു. അങ്ങനെയാണ് ദമ്പതികൾ സൗഹൃദത്തിലാകുന്നത്. ഹർദ്ദിക്കാണ് ഗബ്രിയേലയോട് ആദ്യമായി പ്രണയം തുറന്നുപറയുന്നത്. മൂന്ന് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം കഴിക്കാം എന്ന തീരുമാനത്തിൽ ഇവർ എത്തിയത്.
തീരുമാനത്തിനൊടുവിൽ ഹർദ്ദിക് വിവരം മാതാപിതാക്കളെ അറിയിച്ചു. കഴിഞ്ഞ ആഴ്ചയോടെ ഇരുവരും നാട്ടിലെത്തി. ഗബ്രിയേലുമായുളള വിവാഹത്തിന് കുടുംബം നൽകിയ പിന്തുണ വലുതായിരുന്നുവെന്ന് ഹർദ്ദിക് മാദ്ധ്യമങ്ങളോട് പറഞ്ഞു. വിവാഹത്തിൽ ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു. ഹർദ്ദികിന്റെ മാതാപിതാക്കൾ ഗുജറാത്തിലാണ് സ്ഥിരതാമസം. ഫത്തേഹ്പൂരാണ് ജനിച്ച് വളർന്നത്. അതിനാലാണ് വിവാഹം ഇവിടെ വച്ച് നടത്തിയതെന്ന് ഹർദ്ദിക് മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ഗാന്ധിനഗറിൽ വച്ച് ഈ മാസം 11ന് വിവാഹസൽക്കാരം ഒരുക്കിയിട്ടുണ്ട്.ഗബ്രിയേലയുടെ കുടുംബാംഗങ്ങൾ അവിടെയെത്തും. ഡിസംബർ 25ന് തിരികെ നെതർലാൻഡിലേക്ക് മടങ്ങും. അവിടെവച്ച് ക്രിസ്റ്റ്യൻ മതാചാര പ്രകാരം പളളിയിലും വിവാഹിതരാകും'-ഹർദ്ദിക് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |