SignIn
Kerala Kaumudi Online
Saturday, 27 July 2024 9.36 AM IST

ആറ്റുകൊഞ്ചും ചെമ്മീനും കണമ്പുമടക്കം മീനൊന്നും വേമ്പനാട്ട് കായലിൽ കണികാണാനില്ല, പ്രശ്നമായത് മൂന്ന് കാരണങ്ങൾ

lobster

ചേർത്തല: മലിന ജലവും അടിത്തട്ടിൽ അടിഞ്ഞു കൂടിയിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യവും കീടനാശിനികളുടെ സാന്നിദ്ധ്യവും മൂലം കേരളത്തിലെ ഏറ്റവും വലിയ കായലായ വേമ്പനാട്ടുകായൽ നാശത്തിന്റെ വക്കിൽ. കൈയേറ്റവും നശീകരണവും മൂലം ജൈവ വൈവിദ്ധ്യ കലവറയായ വേമ്പനാട്ട് കായലിന് മരണമണി മുഴങ്ങി. ഇതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലായി.

തീരദേശവാസികളുടെ അക്ഷയപാത്രമായ വേമ്പനാട്ടുകായൽ മലിനമായതിനാൽ 117 ഇനം മീനുകൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ 82 ഇനമേയുള്ളു. കരിമീൻ, നച്ച്കരിമീൻ, നന്ദൻ, കൊഴുവ, ചെമ്മീൻ, ഇലച്ചിൽ, കണമ്പ്, കുട്ടൻ തുടങ്ങിയ കായൽ മത്സ്യങ്ങൾ കിട്ടാക്കനിയായി. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള കൊഞ്ചിനമായ ആറ്റുകൊഞ്ച് തീരെ ലഭിക്കാതായി.

കയർ, മത്സ്യബന്ധന മേഖലകളിലുണ്ടായ മാന്ദ്യത്തോടെ തൊഴിലാളികൾ കായലിൽ സുലഭമായി ലഭിച്ചിരുന്ന കറുത്ത കക്ക വാരിയാണ് ഉപജീവനം നടത്തിയിരുന്നത്. കറുത്ത കക്കയുടെ തോടും ഇറച്ചിയും തീരദേശവാസികളുടെ തകർന്നടിയുന്ന ജീവിതത്തിന് ലഭിച്ച ജീവശ്വാസമായിരുന്നു. എന്നാൽ ഇപ്പോൾ കക്ക വാരാൻ ഇറങ്ങിയാൽ സർക്കാർ നിരോധിച്ചിട്ടുള്ള മല്ലിക്കക്ക (ചെറിയകക്ക) മാത്രമാണ് ലഭിക്കുന്നത്. ശിക്ഷ പേടിച്ച് പലരും അതിൽ കൈവക്കാറില്ല.

പെരുമ്പളം നോർത്തിലെ സർക്കാർ സംരംഭമായ കക്ക സംസ്‌കരണ യൂണിറ്റിൽ ആവശ്യത്തിന് കക്ക ലഭിക്കാത്തതിനാൽ മുന്നോട്ടു പോകാനാവുന്നില്ല. ഇവിടെ നിർമ്മിച്ചുവരുന്ന കട്ലറ്റ്, അച്ചാർ തുടങ്ങിയ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും പ്രതിസന്ധിയിലായി.

പ്ലാസ്റ്റിക്ക് കൂമ്പാരം

കുളിക്കുന്നതിനും പാത്രം കഴുകുന്നതിനും മുൻകാലങ്ങളിൽ ഉപയോഗിച്ചിരുന്ന കായൽ ജലത്തിൽ മലിന ജലവും പ്ലാസ്റ്റിക് അവശിഷ്ടങ്ങളും വ്യവസായ ശാലകളിലെ കീടനാശിനിയും രാസപദാർത്ഥങ്ങളും കലർന്നതോടെ തീർത്തും ഉപയോഗശൂന്യമായി. സി.സി ടിവി ക്യാമറയില്ലാത്തതിനാൽ രണ്ടു പഞ്ചായത്തുകളിലായി കിടക്കുന്ന പൂത്തോട്ട പാലത്തിന്റെ ഇരുപുറത്തു നിന്നും പുലർച്ചെ 12 മുതൽ 4 മണി വരെ പാലത്തിലൂടെ കായലിലേക്ക് ദിനംപ്രതി മാലിന്യം നിക്ഷേപിക്കുന്നു പ്ലാസ്റ്റിക്, ആശുപത്രി, കക്കൂസ്, അറവുമാട് മാലിന്യങ്ങളാണ് കായലിലേക്ക് ഒഴുക്കിവിടുന്നത്. കായലിന്റെ അടിത്തട്ടിൽ വളരുന്ന ചെമ്മീൻ സമ്പത്ത് നശിക്കാനുള്ള മൂലകാരണമാണ് ഈ മാലിന്യങ്ങൾ.

തണ്ണീർമുക്കം ബണ്ട് വന്നതോടെ കായലിൽ നീരൊഴുക്ക് കുറഞ്ഞതിനാൽ പലയിടത്തും നെൽക്കൃഷി ഉപേക്ഷിക്കേണ്ടിവന്നു. അതോടെ കൊയ്ത്ത് കഴിഞ്ഞുള്ള പുതുമഴയ്ക്ക് കൊഞ്ചും ചെമ്മീനും കായലിലേക്ക് വന്നെത്തുന്നതും ഇല്ലാതായി

എം.എസ്. ദേവരാജ്

സാമൂഹ്യ പ്രവർത്തകൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FISH, LOBSTER SCAMPI, PRAWNS, MULLET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.