ബ്രസീലിയ: ബ്രസീലിയൻ സമുദ്രത്തിലെ സ്രാവുകളിൽ മാരക മയക്കുമരുന്നിന്റെ സാന്നിദ്ധ്യം കണ്ടെത്തി. റിയോഡി ജനീറയ്‌ക്കടുത്തുള്ള കടലിൽ നിന്നുള്ള 13ഓളം സ്രാവുകളിലാണ് കൊക്കെയ്‌ൻ കണ്ടെത്തിയത്. മയക്കുമരുന്നിന്റെ സാന്നിദ്ധ്യം സ്രാവുകളെ സ്വഭാവത്തെയും ബാധിച്ചിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.
മത്സ്യത്തൊഴിലാളികളുടെ വലയിൽ കുരുങ്ങിയ സ്രാവുകളെ പരിശോധിച്ചപ്പോഴാണ് അവയിൽ കൊക്കെയ്‌ൻ കണ്ടെത്തിയത്. 'കൊക്കെയ്ന്‍ ഷാര്‍ക്ക്' എന്ന തലക്കെട്ടില്‍ സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്‍റില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇതിനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. മറ്റൊരു പഠനത്തിൽ നദികളിലും സമുദ്രങ്ങളിലും മയക്കുമരുന്നിന്റെ വലിയ രീതിയിലുള്ള സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ചെമ്മീൻ പോലുള്ള കടൽ മത്സ്യങ്ങളലും ലഹരിയുടെ അംശം കണ്ടെത്തിയിട്ടുണ്ട്.
ഇത്രയും കൂടിയ അളവിൽ കൊക്കെയ്‌ൻ എങ്ങനെ സ്രാവുകളുടെ ശരീരത്തിൽ എത്തിയെന്ന സംശയത്തിലാണ് മറൈൻ ബയോളജിസ്റ്റുകൾ. മയക്കുമരുന്ന് ഉൽപ്പാദിപ്പിക്കുന്ന അനധികൃത ലാബുകളിലെ ഡ്രെയിനേജ് വഴിയായിരിക്കാം കൊക്കെയ്‌ൻ സ്രാവുകളിലേക്ക് എത്തിയതെന്നാണ് കരുതുന്നത്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ വിസർജ്യം കലർന്ന മലിനജലത്തിലൂടെയായിരിക്കാം എന്നും കരുതുന്നുണ്ട്. മയക്കുമരുന്ന് കടത്തുകാർ ഏതെങ്കിലും സാഹചര്യങ്ങളിൽ കടലിൽ കൊണ്ടുതള്ളിയ കൊക്കെയ്‌നുകളും കാരണമാവാം എന്നും വിശ്വസിക്കപ്പെടുന്നു.
ബ്രസീലിയൻ സംസ്ഥാനമായ സാവോ പോളോയിലെ സാൻറോസ് ബേയിലെ പല ജീവികളിലും കൊക്കെയ്‌ൻ ഗുരുതരമായ ദോഷങ്ങൾ ഉണ്ടാക്കുന്നതായും പഠനത്തിൽ കണ്ടെത്തി. ബ്രസീൽ വലിയ രീതിയിൽ കൊക്കെയ്‌ൻ ഉൽപ്പാദിപ്പിക്കുന്ന രാജ്യമല്ലെങ്കിലും അവിടെ കയറ്റുമതി നടക്കുന്നുണ്ട്. ' സ്രാവുകളിൽ ഇത്രയും മാരകമായ അളവിൽ മയക്കുമരുന്ന് കണ്ടെത്തിയത് ഞെട്ടിക്കുന്ന കാര്യമാണ്', പഠനത്തിന് നേതൃത്വം നൽകിയ ഓസ്വാൾഡോ ക്രൂസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള എൻറിക്കോ മെൻഡസ് സാഗിയോറോ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |