സുരകർത( ഇന്തോനേഷ്യ) : ഫിഫ അണ്ടർ 17 ലോകകിരീടത്തിൽ മുത്തമിട്ട് ജർമ്മൻ കൗമാരപ്പട. വാശിയേറിയ ഫൈനൽ പോരാ-ാട്ടത്തിൽ ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ കീഴടക്കിയാണ് ജർമ്മൻ ടീം ആദ്യമായി അണ്ടർ 17 ഫിഫ ഫുട്ബാൾ കിരീടം സ്വന്തമാക്കിയത്. നിശ്ചിത സമയത്ത് ഇരുടീമും രണ്ട് ഗോൾ വീതം നേടി സമനില പാലിച്ചതിനാലാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ തന്നെ ജര്‍മനി ആക്രമണം തുടങ്ങി. നാലാം മിനിറ്റില്‍ അവർ വലകുലുക്കിയെങ്കിലും ഓഫ്‌സൈഡായി. 29-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ പാരിസ് ബ്രൂണർ ജര്‍മനിയ്ക്കായി ആദ്യ ഗോൾ നേടി. ജര്‍മന്‍ റൈറ്റ്ബാക്ക് എറിക് ഡാ സില്‍വയെ ഫ്രഞ്ച് താരം അയ്മന്‍ സദി പെനാല്‍റ്റി ബോക്‌സിനുള്ളില്‍ വെച്ച് ഫൗള്‍ ചെയ്തതിനാണ് പെനാല്‍റ്റി ലഭിച്ചത്. നീണ്ട വാര്‍ പരിശോധനയ്ക്ക് ശേഷമാണ് റഫറി പെനാല്‍റ്റി അനുവദിച്ചത്. ലീഡെടുത്തതിന് ശേഷവും ജര്‍മനി മൈതാനത്ത് ആധിപത്യം പുലര്‍ത്തുന്നതാണ് കാണാനായത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ജർമ്മനി ഈ ഗോളിന്റെ പിൻബലത്തിൽ മുന്നിലായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ നോഹ് ഡാർവിച്ചിലൂടെ ജർമ്മനി ലീഡുയർത്തി. രണ്ട് മിനിട്ടിനുള്ളിൽ ബൗവാബ്രെ ഫ്രാൻസിന്റെ ആദ്യഗോൾ നേടി. 85-ാംമിനിട്ടിൽ അമൗഗൗ ഫ്രാൻസിനായി രണ്ടാം ഗോൾ നേടി. തുടർന്നുള്ള നിശ്ചിത സമയത്ത് ഇരുടീമും സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ട് വരെ നീണ്ടത്. 69-ാം മിനിട്ടിൽ ഒസാവെ ചുവപ്പ് കാർഡ് കണ്ട് പുറത്തായതിനാൽ പത്ത് പേരായി ചുരുങ്ങിയെങ്കിലും ജർമ്മനി പതറാതെ പൊരുതുകയായിരുന്നു.
ഷൂട്ടൗട്ടിൽ 4-3നായിരുന്നു ജർമ്മനിയുടെ ജയം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |