കൊച്ചി: കേരളവും ഫിൻലൻഡും തമ്മിൽ സമഗ്രമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ ഇന്നവേഷൻ ഇടനാഴി ആരംഭിക്കും. ഫിൻലൻഡിന്റെ തലസ്ഥാനമായ ഹെൽസിങ്കിയിൽ നടന്ന സ്ലഷ് 2023 പരിപാടിയിൽ സർക്കാർ സംരംഭമായ ബിസിനസ് ഫിൻലൻഡും കേരള സ്റ്റാർട്ടപ്പ് മിഷനും ഇതിനായി ധാരണാപത്രം ഒപ്പുവച്ചു.
കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ 13 സ്റ്റാർട്ടപ്പുകളുൾപ്പെട്ട സംഘമാണ് സ്ലഷിൽ പങ്കെടുത്തത്. സ്റ്റാർട്ടപ്പ് മിഷൻ പ്രതിനിധിയും ബിസിനസ് ഫിൻലൻഡ് സീനിയർ ഡയറക്ടർ ലോറ ലിൻഡ്മാനും ധാരണാപത്രം കൈമാറി. നൂതനാശനങ്ങൾ അവതരിപ്പിക്കുന്ന സ്ളഷ് സമ്മേളനത്തിൽ 5000 സ്റ്റാർട്ടപ്പുകളെ പ്രതിനിധീകരിച്ച് 13,000 വ്യക്തികളും 3,000 നിക്ഷേപകരും 300 മാദ്ധ്യമപ്രവർത്തകരും പങ്കെടുത്തു.
സ്റ്റാർട്ടപ്പ് മിഷനും ബിസിനസ് ഫിൻലൻഡും സംയുക്തമായി നടപ്പാക്കുന്ന പ്രവർത്തനങ്ങൾക്കിടയിലെ പാലമായി ഇടനാഴി വർത്തിക്കും. സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുക, ഗവേഷണ പങ്കാളിത്തം, സംയുക്ത പരിപാടികൾ, വിപണനം എന്നിവയിലും സഹകരണം ഉറപ്പാക്കുമെന്ന് സ്റ്റാർട്ടപ്പ് അധികൃതർ അറിയിച്ചു.
വെബിനാറുകൾ, സെമിനാറുകൾ സമ്മേളനങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും. ഉഭയകക്ഷി സന്ദർശനങ്ങൾ, പ്രവർത്തനങ്ങൾ തുടങ്ങിയവയെക്കുറിച്ചു തുടർചർച്ചകളിൽ തീരുമാനിക്കും. ബിസിനസ്, നിക്ഷേപം, നൂതന സാങ്കേതികവിദ്യ എന്നിവ ആകർഷിക്കുന്നതിന് ഫിൻലൻഡ് തൊഴിൽ മന്ത്രാലയം ആരംഭിച്ച സംവിധാനമാണ് ഹെൽസിങ്കി ആസ്ഥാനമായ ബിസിനസ് ഫിൻലൻഡ്. സഹകരണം, നൂതനത്വം, നൈപുണ്യവികസനം, ഗവേഷണം, സാങ്കേതികവിദ്യാ വിജ്ഞാനം പങ്കുവയ്ക്കൽ തുടങ്ങിയവയാണ് ലക്ഷ്യം.
ആഗോള സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ഒരു മേൽക്കൂരയ്ക്ക് കീഴിൽ കൊണ്ടു വരും. നിരവധി സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥകൾ തമ്മിൽ വിവിവധ തലങ്ങളിൽ സഹകരിക്കുന്നത് സംബന്ധിച്ച ധാരണാപത്രങ്ങളും ഒപ്പുവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |