തൃപ്പൂണിത്തുറ: മദ്ധ്യകേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ വരവറിയിക്കുന്ന ശ്രീപൂർണത്രയീശന്റെ വൃശ്ചികോത്സവത്തിനു മുന്നോടിയായ കലശത്തിന് മുളയിട്ടു. മൂന്ന് കൊടിയേറിയ ഉത്സവങ്ങളുള്ള ശ്രീപൂർണത്രയീശ ക്ഷേത്രത്തിലെ പ്രധാനമായ അങ്കുരാദി ഉത്സവം വൃശ്ചികോത്സവമാണ്.
ഇന്നലെ വൈകിട്ട് പ്രത്യേകം തയ്യാറാക്കിയ മുളയറയിൽ വിശിഷ്ടങ്ങളായ ധാന്യങ്ങളായ നെല്ല്, ഉഴുന്ന്, ഞവര, തിന, എള്ള്, തുവര, ചെറുപയർ, കടുക്, മുതിര, അമര, ചാമ, വൻപയർ എന്നിങ്ങനെയുള്ള ധാന്യ വിത്തുകൾ ആദ്യം ജലത്തിലും പിന്നീട് പാലിലും കഴുകി എടുത്താണ് പതിനാറു പാലികകളിൽ പാകിയത്. ഈ ചടങ്ങാണ് മുളപൂജ. ഇന്ന് മുതൽ മുളയറയിൽ പ്രത്യേക മുളപൂജ ഉണ്ടായിരിക്കും. അനുബന്ധമായ ശാന്തി ഹോമങ്ങളും വലിയമ്പലത്തിൽ നടക്കും.
കൊടിയേറ്റ് ദിവസമായ 9 ന് രാവിലെ ബ്രഹ്മകലശത്തോടൊപ്പം ഈ പതിനാറു പാലികകളും മണ്ഡലത്തിലെ പരികലശങ്ങളിൽ പകർന്നു ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് ബ്രഹ്മ കലശാഭിഷേകത്തോടൊപ്പം അഭിഷേകം ചെയ്യും. ഇതോടെ ഈ വർഷത്തെ ഉത്സവത്തിന് തുടക്കമാകും. വൈകിട്ട് കൊടിയേറ്റിന് മുമ്പായി വീണ്ടും മുളയറയിൽ പതിനാറു പാലികകളിൽ മുളയിടും. ഇത് ഉത്സവത്തിന്റെ വലിയ വിളക്കിനു ശേഷം പള്ളിവേട്ട നടത്തി ഭഗവാന്റെ തിടമ്പ് നമസ്‍കാര മണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ വെള്ളി കട്ടിലിൽ കിടത്തുമ്പോൾ അതിനു ചുറ്റുമായി വയ്ക്കും.
നെറ്റിപ്പട്ടം കെട്ടിയ പതിനഞ്ചാനകളുടെ വർണാഭമായ എഴുന്നള്ളിപ്പും പഞ്ചാരിമേളവും ക്ലാസിക് കലകളായ കഥകളി, ഓട്ടൻതുള്ളൽ, സംഗീത കച്ചേരികൾ, അക്ഷര ശ്ലോകം, സന്ധ്യാകളികൾ, തായമ്പക, കുറത്തിയാട്ടം തുടങ്ങിയവയും 8 ദിവസം നീളുന്ന ഉത്സവത്തിന് കൊഴുപ്പേകും. 12 നാണ് പ്രശസ്തമായ തൃക്കേട്ട പുറപ്പാട്. അന്ന് മുതൽ രാത്രി വിളക്കിനു കാണിക്കയിടൽ പ്രധാനമാണ്. 15 നാണ് വലിയ വിളക്ക്. 16 ന് ആറാട്ടോടെ എട്ടു ദിവസങ്ങളിൽ നീണ്ടു നിൽക്കുന്ന വൃശ്ചികോത്സവം സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |