വിഴിഞ്ഞം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ചരക്കുമായി ആദ്യ കാർഗോഷിപ്പ് അടുത്ത വർഷം മേയിൽ എത്തും. ഇവിടെയെത്തിച്ച ക്രെയിനുകൾ ഉൾപ്പെടെ സ്ഥാപിക്കുന്ന പണികൾ ത്വരിതഗതിയിലാണ്. തുറമുഖത്തെ ആദ്യഘട്ട നിർമ്മാണ ജോലികൾ രണ്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കുമെന്ന് അധികൃതർ പറഞ്ഞു. ആകെ വേണ്ട 2960 മീറ്റർ പുലിമുട്ടിൽ 2400 ഓളം മീറ്റർ ദൂരം കരയിലും 2600 മീറ്റർ ദൂരം കടലിനടിയിലും പൂർത്തിയായിട്ടുണ്ട്. ഇനി 560 മീറ്റർ നീളം കരയിൽ പുലിമുട്ട് നിർമ്മിക്കേണ്ടതുണ്ട്.ഇതിന്റെ പണികളാണ് രാവും പകലുമായി നടക്കുന്നത്.
നിർമ്മാണ സ്ഥലത്ത് ശേഖരിച്ചിരിക്കുന്ന കരിങ്കല്ലുകൾ ലോറിയിൽ കയറ്റി ബാർജിലെത്തിച്ച് കടലിൽ നിക്ഷേപിക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.ഇതോടൊപ്പം കരയിൽ നിന്നുള്ള പുലിമുട്ട് നിർമ്മാണവും നടക്കുന്നുണ്ട്.പുലിമുട്ട് നിർമ്മാണത്തിനായി ആകെ വേണ്ട 24 ലക്ഷം മെട്രിക് ടൺ കരിങ്കല്ലുകളിൽ 16 ലക്ഷം മെട്രിക് ടൺ കല്ലുകൾ ലഭ്യമാക്കി. ബാക്കി വേണ്ട 27 ലക്ഷം മെട്രിക് ടൺ കല്ലുകൾ തമിഴ്നാട്ടിൽ നിന്നുൾപ്പെടെ വിഴിഞ്ഞത്തേക്ക് എത്തിച്ചുകൊണ്ടിരിക്കുകയാണ്.
നിർമ്മാണം പൂർത്തിയായ പുലിമുട്ടിനെ സംരക്ഷിക്കുന്നതിനായി അക്രോപോഡുകൾ നിരത്തിയിരിക്കുകയാണ്. ഏത് തിരയെയും പ്രതിരോധിക്കാൻ കഴിയുന്ന 12 ടണ്ണോളം ഭാരമുള്ള പതിനായിരത്തോളം അക്രോപോഡുകളാണ് ഇവിടെ നിക്ഷേപിച്ചിട്ടുള്ളത്. ഇതുവരെ 274 മീറ്റർ ദൂരത്തിൽ കണ്ടെയ്നർ ബെർത്ത് പൂർണസജ്ജമായി.
പ്രവർത്തന സജ്ജം
37,080 ഓളം കണ്ടെയ്നറുകൾ സൂക്ഷിക്കാനുള്ള യാർഡും ഇവിടെ സജ്ജമാണ്. ആദ്യഘട്ടം വേണ്ട 800 മീറ്റർ ബെർത്തിന്റെ നിർമ്മാണം 400 മീറ്ററോളം ദൂരത്തേയ്ക്ക് അടുക്കുകയാണ്. ഇത് പൂർത്തിയായാൽ കൂടുതൽ കണ്ടെയ്നറുകൾ സൂക്ഷിക്കാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. 56 ഹെക്ടർ കടൽ നികത്തിയാണ് ഇപ്പോൾ ബെർത്ത് ഉൾപ്പെടെ നിർമ്മിക്കുന്നത്. 800 മീറ്റർ നീളത്തിൽ ബെർത്ത് നിർമ്മാണത്തിനായുള്ള പൈലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിൽ 400 ഓളം മീറ്ററാണ് ഇപ്പോൾ പ്രവർത്തന സജ്ജമായത്.
ടൂറിസ്റ്റ് കപ്പിനും സ്വാഗതം
2027ൽ രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ ഒരേ സമയം 5 കൂറ്റൻ കപ്പലുകൾക്ക് വിഴിഞ്ഞത്ത് നങ്കൂരമിടാനാകും. ഇതിൽ രണ്ടാം ഘട്ടം പൂർത്തിയാകുന്നതോടെ കസ്റ്റംസ് ഉൾപ്പെടെയുള്ള ഓഫീസുകൾ ഇവിടെ വരും. അതോടെ ടൂറിസ്റ്റ് കപ്പലുകളെ ഇവിടേയ്ക്ക് അടുപ്പിക്കാൻ കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
അടുത്ത വർഷം മുതൽ ചരക്കു നീക്കം റോഡ് മാർഗമാകും.തുടർന്ന് റെയിൽവേ നിർമ്മാണം പൂർത്തിയാകുന്നതോടെ റെയിൽ വഴിയും ചരക്കുനീക്കമുണ്ടാകും.
മൂന്നാമത്തെ
കപ്പൽ നാളെ മടങ്ങും
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തേക്ക് മൂന്നാമത്തെ കപ്പലിലെത്തിച്ച ആറ് ക്രെയിനുകളിൽ അഞ്ചെണ്ണം ഇറക്കി. അവസാനത്തെ ക്രെയിൻ ഇന്ന് ഇറക്കിയ ശേഷം നാളെ കപ്പൽ തിരിച്ചുപോകും. ചൈനയിൽ നിന്നുള്ള ഷെൻഹുവ 24 എന്ന കപ്പലിൽ യാർഡ് ക്രെയിനുകളാണ് എത്തിച്ചത്. യാർഡിലെ ചരക്കുനീക്കത്തിനുവേണ്ടിയാണിത് ഉപയോഗിക്കുക. നാലാമത്തെ കപ്പൽ രണ്ട് ഷിപ്പ് ടു ഷോർ ക്രെയിനുകളും മൂന്ന് യാർഡ് ക്രെയിനുകളുമായി 15ന് എത്തിച്ചേരും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |