കൊച്ചി: റിട്ടയേർഡ് ജില്ല ജഡ്ജി എൻ. സുകുമാരന് കൃഷിയാണ് ജീവിതം. വയസ് 95 ആയെങ്കിലും വീട്ടിലേക്കുള്ള പച്ചക്കറി സ്വയം കൃഷി ചെയ്തുണ്ടാക്കും, നാലു കൊല്ലം മുമ്പ് ഭാര്യ പെണ്ണമ്മ മരിച്ചു. പക്ഷേ, ഏകാന്തതയും വാർദ്ധക്യത്തിന്റെ അവശതകളും അദ്ദേഹത്തെ അലട്ടുന്നില്ല. പച്ചക്കറിച്ചെടികളെ പരിപാലിക്കുമ്പോൾ എല്ലാം മറക്കും. മനസിൽ പച്ചപ്പ് നിറയും.
കടവന്ത്ര കുമാരനാശാൻ നഗറിലെ വീടിന്റെ മുറ്റത്തും ടെറസിലുമാണ് കൃഷി. പത്തനംതിട്ട തുമ്പമൺ നോർത്ത് നല്ലൂക്കാലായിൽ വീട്ടിലെ ബാല്യകാലം മുതൽ കൃഷി ഒപ്പമുണ്ട്. ജില്ല ജഡ്ജിയായി പുതിയ സ്ഥലങ്ങളിലെത്തുമ്പോൾ വാടകവീടിന്റെ ഭംഗിയോ സൗകര്യമോ അല്ല, കൃഷി ചെയ്യാൻ സ്ഥലമുണ്ടോ, മണ്ണു കൊള്ളാമോ എന്നൊക്കെയാണ് നോക്കിയത്.
എട്ടര സെന്റിലെ വീടിന്റെ ടെറസാണ് പ്രധാന കൃഷിയിടം. രാവിലെയും വൈകിട്ടും പരിപാലനം. ചേന, ചേമ്പ്, കൂർക്ക, കോളിഫ്ളവർ, കാബേജ്, കാരറ്റ്, വെണ്ട, തക്കാളി, പച്ചമുളക്, വഴുതന, കോവയ്ക്ക, പുതിന തുടങ്ങി ഡ്രാഗൺ ഫ്രൂട്ട് വരെ ഗ്രോ ബാഗിൽ വളരുന്നു.
രാത്രി 9.30 മുതൽ പുലർച്ചെ നാലുവരെ ഉറങ്ങും. മിതമായ ഭക്ഷണം. മാംസം ഒഴിവാക്കി. ധാരാളം മത്സ്യം കഴിക്കും.
രണ്ടാമത്തെ മകൻ എസ്. അനിൽകുമാറും കുടുംബവുമാണ് ഒപ്പം. മറ്റു മക്കൾ: എസ്. അജിത്ത്കുമാർ ( റിട്ട. ബാങ്ക് മാനേജർ) ബീന.
വിശ്രമമില്ലാത്ത ജീവിതം
1960ൽ മുൻസിഫ് മജിസ്‌ട്രേറ്റായി ജുഡിഷ്യൽ സർവീസിൽ പ്രവേശിച്ചു. 1984ൽ ജില്ലാ ജഡ്ജിയായി വിരമിച്ചു. പിന്നീട് സുകുമാർ അസോസിയേറ്റ് എന്ന നിയമ സ്ഥാപനം തുടങ്ങി. പ്രധാന കേസുകളിൽ ഇപ്പാേഴും കോടതിയിൽ ഹാജരാകും.
ജസ്റ്റിസ് വി.ആർ. കൃഷ്ണയ്യർ സ്ഥാപിച്ച പീപ്പിൾസ് കൗൺസിൽ ഫോർ സോഷ്യൽ ജസ്റ്റിസ് പ്രസ്ഥാനത്തിന്റെ രക്ഷാധികാരിയും
കേരള റിട്ടയേർഡ് ജുഡിഷ്യൽ ഓഫീസേഴ്സ് അസോസിയേഷൻ, ഓൾ ഇന്ത്യ റിട്ടയേർഡ് ജഡ്‌ജസ് അസോസിയേഷൻ എന്നിവയുടെ പ്രസിഡന്റുമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |