ഗുരുവായൂർ: ക്ഷേത്രക്കുളത്തിൽ വീണ പേരക്കുട്ടികളെ രക്ഷിക്കുന്നതിനിടെ മുത്തച്ഛൻ മുങ്ങി മരിച്ചു. ഗുരുവായൂർ തിരുവെങ്കിടം കപ്പാത്തിയിൽ രവീന്ദ്രനാഥനാണ് (70) മരിച്ചത്. ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രക്കുളത്തിൽ രാവിലെ ആറോടെയായിരുന്നു സംഭവം.
രവീന്ദ്രനാഥും മകളുടെ മക്കളായ അർജുൻ, ആദിത്യൻ എന്നിവരും കുളിക്കുന്നതിനിടെ അർജുന്റെ കാലിൽ ചണ്ടി കുടുങ്ങി കുളത്തിൽ മുങ്ങിത്താഴ്ന്നു. രക്ഷിക്കാനിറങ്ങിയ ആദിത്യനും മുങ്ങിത്താഴ്ന്നു. ഇരുവർക്കും നീന്തൽ അറിയില്ലായിരുന്നു. ഇരുവരെയും രക്ഷിക്കാനായി കുളത്തിലേക്ക് ചാടിയ രവീന്ദ്രനാഥൻ മുങ്ങിപ്പോയി. ക്ഷേത്രത്തിൽ ജോലിയിലുണ്ടായിരുന്ന ക്ഷേത്രം ജീവനക്കാരൻ കൂടിയായ കുട്ടികളുടെ അച്ഛൻ വിജയകുമാർ (ബിജു) ബഹളം കേട്ട് ഓടിയെത്തിയപ്പോഴാണ് മക്കൾ മുങ്ങിത്താഴുന്നത് കണ്ടത്. ഉടനെ ചാടി കുട്ടികളെ കരയ്‌ക്കെത്തിച്ചു. കുട്ടികളാണ് മുത്തച്ഛൻ കുളത്തിലകപ്പെട്ട വിവരം പറഞ്ഞത്. തുടർന്ന് നടത്തിയ തെരച്ചിലിൽ രവീന്ദ്രനാഥനെ കരയ്‌ക്കെത്തിച്ച് ആക്ട്‌സ് പ്രവർത്തകരുടെ സഹായത്തോടെ മുതുവട്ടൂർ രാജ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കുളത്തിൽ വീണ് അബോധാവസ്ഥയിലായ അർജുനെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. രവീന്ദ്രനാഥൻ ഗുരുവായൂർ ദേവസ്വം റിട്ട.ജീവനക്കാരനാണ്. വെള്ളത്തിൽ വീണതിനിടെയുണ്ടായ ഹൃദയാഘാതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. ഭാര്യ: രാധ. മക്കൾ: രമ്യ (ചാവക്കാട് റൂറൽ ബാങ്ക് ഡയറക്ടർ), രതീഷ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |