ഹരിപ്പാട്: സൈബർ സെല്ലിന്റെ പേരിൽ തട്ടിപ്പ്, മണ്ണാറശാല സ്വദേശിക്ക് 50,000 രൂപ നഷ്ടമായി. മണ്ണാറശാല മോഹനം വീട്ടിൽ ഡി.മോഹനന്റെ രണ്ട് അക്കൗണ്ടുകളിൽ നിന്നായി 25,000 രൂപ വീതമാണ് തട്ടിയത്. സൈബർ സെല്ലിൽ നിന്നാണെന്ന വ്യാജേന മോഹനന് തുടർച്ചയായി ഫോൺ കാളുകളും വാട്സ് ആപ്പ് മെസേജുകളും വന്നിരുന്നു. മുംബെയിലേക്ക് അയച്ച കൊറിയറിൽ ലഹരിമരുന്ന് ഉണ്ടായിരുന്നതായും ഇത് കസ്റ്റംസ് പിടികൂടിയെന്നും അറിയിച്ചുകൊണ്ടാണ് ആദ്യം വിളി വന്നത്. താൻ കൊറിയർ ആർക്കും അയച്ചിട്ടില്ലെന്ന് പറഞ്ഞപ്പോൾ ആധാർ ആരെങ്കിലും ദുരുപയോഗം ചെയ്തതാകാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. മുംബെയിലെ സൈബർ സെല്ലുമായി ബന്ധപ്പെടണമെന്ന് മോഹനനോട് ആവശ്യപ്പെട്ടു. നമ്പർ അറിയില്ല എന്ന് പറഞ്ഞപ്പോൾ അവർ കണക്ട് ചെയ്തു തരാമെന്ന് പറഞ്ഞ് വാട്സ് ആപ്പിൽ മറ്റൊരുഫോണിലേക്ക് വിളിച്ചു നൽകുകയായിരുന്നു. മോഹനന്റെ ആധാർ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടിൽ നിന്ന് നിരവധി തവണ ഭീകര പ്രവർത്തനത്തിനായി പണം ഉപയോഗിച്ചിട്ടുണ്ടെന്നും കേരളം വിട്ട് പുറത്തുപോകരുതെന്നും സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണെന്നും പറഞ്ഞു. തന്റെ അക്കൗണ്ടിൽ നിന്ന് അങ്ങനെ പണം പോയിട്ടില്ലെന്ന് പറഞ്ഞപ്പോൾ ബാങ്ക് വിവരങ്ങൾ കൈക്കലാക്കി. അക്കൗണ്ട് ശരിയാണോ എന്ന് അറിയാൻ അവർ നൽകിയ ആർ.ബി.ഐയുടെ കോഡിലേക്ക് 25,000 രൂപ വീതം അയക്കാൻ ആവശ്യപ്പെട്ടു. മോഹനന് രണ്ട് ബാങ്ക് അക്കൗണ്ടുകളാണുള്ളത്. ഇതിൽ രണ്ടിൽ നിന്നും 25000 രൂപ വീതം അയച്ചു. 24 മണിക്കൂറിനുള്ളിൽ പണം തിരികെ ലഭിക്കുമെന്നാണ് അവർ പറഞ്ഞത്. എന്നാൽ, പണം അക്കൗണ്ടിൽ നിന്ന് പോയതും വാട്സ് ആപ്പിൽ നിന്ന് സന്ദേശങ്ങൾ അപ്രത്യക്ഷമായി. പിന്നീട് അവരുടെ ഫോൺ കോളുകളും വന്നിട്ടില്ല. തട്ടിപ്പിനിരയായെന്ന് ബോദ്ധ്യമായ മോഹനൻ സൈബർ സെല്ലിൽ പരാതി നൽകുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |