ചിറ്റൂർ: നെൽകർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മണ്ഡലംതല നവകേരള സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് നെൽകൃഷിയുടെ ഏറ്റവും വലിയ കേന്ദ്രമാണ് പാലക്കാട്. നെല്ലിന്റെ ഉൽപാദനക്ഷമത നല്ല രീതിയിൽ വർദ്ധിപ്പിക്കാനായി. 2547ൽ നിന്ന് 4560 ഹെക്ടറിലേക്ക് നെൽകൃഷി വ്യാപിപ്പിച്ചു. സംസ്ഥാനത്ത് 2016ൽ നെൽകൃഷി ചെയ്യുന്ന സ്ഥലത്തിന്റെ വിസ്തൃതി 1,71,398 ഹെക്ടർ ആയിരുന്നെങ്കിൽ ഇപ്പോഴത് 2,05,040 ഹെക്ടറിലേക്ക് വ്യാപിച്ചു. നെൽകൃഷി പ്രോത്സാഹിപ്പിക്കാൻ റോയൽറ്റി അനുവദിക്കും. കഴിഞ്ഞ സാമ്പത്തിക വർഷം സപ്ലൈകോ വഴി 5,17794 ടൺ നെല്ലാണ് സംഭരിച്ചത്. സംഭരണ വിലയായി കർഷകർക്ക് 1322 കോടി നൽകി. 1,75,610 കർഷകർക്കാണ് ഇത് പ്രയോജനപ്പെട്ടത്.
നെല്ലിന് കേന്ദ്രം ഏർപ്പെടുത്തിയ താങ്ങുവില 20.40 രൂപയാണ്. സംസ്ഥാനം 28.20 രൂപ നൽകിയാണ് സംഭരിക്കുന്നത്. കേന്ദ്രത്തിന്റെ തുക ലഭിക്കാതെ തന്നെ കർഷകരുടെ അക്കൗണ്ടിലേക്ക് മുഴുവൻ തുകയും നൽകാൻ കഴിഞ്ഞു. നെല്ല് അരിയാക്കാൻ വേണ്ട തുകയും സർക്കാരാണ് വഹിക്കുന്നത്. പി.ആർ.എസിലൂടെ അഡ്വാൻസായി പണം എടുത്തതിന്റെ ഭാഗമായി ഒരു തരത്തിലുമുള്ള ബാദ്ധ്യതയും കർഷകർക്ക് ഉണ്ടായില്ല.
കർഷകരെ സംരക്ഷിക്കുക എന്നതാണ് സർക്കാർ നയം. ഗൗരവമായ ഇടപെടലാണ് സർക്കാർ നടത്തുന്നത്. ചീഫ് സെക്രട്ടറി തലത്തിലും ബാങ്കിംഗ് തലത്തിലും സമിതി നിലവിലുണ്ട്. പൊതുപ്രശ്നങ്ങളും പുതിയ സംവിധാനം കൊണ്ടുവരുന്നതിലെ സാങ്കേതികമായ തടസങ്ങളുമാണ് ഇടപെടലുകൾക്ക് ഉദ്ദേശിച്ച ഫലമുണ്ടാകാത്തതിന് കാരണം. എങ്കിലും കർഷകർക്ക് ബുദ്ധിമുട്ടാണ്ടാകാതെ മുന്നോട്ട് പോകാനുള്ള സാഹചര്യം ഒരുക്കാനായിട്ടുണ്ട്. സ്ഥായിയായ പരിഹാരത്തിനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും രേഖാചിത്രങ്ങൾ നൽകി ആരംഭിച്ച പരിപാടിയിൽ മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനായി. മന്ത്രിമാരായ വി.എൻ.വാസവൻ, റോഷി അഗസ്റ്റിൻ, ആർ.ബിന്ദു സംസാരിച്ചു. ചടങ്ങിൽ പെരുമാട്ടി പഞ്ചായത്തിലെ ദുർഗേശ്വരി അമ്മയ്ക്ക് ലൈഫ് മിഷൻ വഴി നൽകിയ വീടിന്റെ താക്കോൽദാനം മുഖ്യമന്ത്രി നിർവഹിച്ചു.
നവകേരള സദസിനോടനുബന്ധിച്ച് നെഹ്റു ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രഭാത സദസിൽ പങ്കെടുത്തവർ കർഷകരുടെ പ്രശ്നങ്ങൾ മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ലഭിച്ചത് 4957 നിവേദനം
ചിറ്റൂർ മണ്ഡലം നവകേരള സദസിൽ 4957 നിവേദനം ലഭിച്ചു. 30 കൗണ്ടറുകളിലായാണ് പരാതി സ്വീകരിച്ചത്.
പ്രഭാത സദസിൽ പങ്കെടുത്തവരുടെ നിർദേശം
വിനോദസഞ്ചാര പ്രാധാന്യമുള്ള കൊല്ലങ്കോട്ടെ റോഡ് സൗകര്യം മെച്ചപ്പെടുത്തണം. കൊല്ലങ്കോട് കാർഷിക കോളേജും ബ്ലഡ് ബാങ്കും ആരംഭിക്കണം. ഭൗതിക ശാസ്ത്രജ്ഞൻ ഡോ.പി.ആർ.പിഷാരടിക്ക് സ്മാരകമുണ്ടാക്കണം.
-ആശാമേനോൻ, സാഹിത്യകാരൻ.
കലാകാരന്മാരുടെ ശമ്പളവും പെൻഷനും ഉയർത്തണം. കലകൾക്ക് മികച്ച പരിഗണന ഉറപ്പാക്കണം.-കലാമണ്ഡലം ശിവൻ നമ്പൂതിരി.
നെല്ലിയാമ്പതിയുടെ വിനോദസഞ്ചാര സാദ്ധ്യത ഉപയോഗപ്പെടുത്തണം. ഇതിനായി പ്ലാന്റേഷൻ ഭൂമിയിലെ 25 ഏക്കറിൽ പാർക്കിംഗ്, ശുചിമുറി, കുട്ടികളുടെ പാർക്ക് തുടങ്ങിയ സ്ഥാപിക്കണം.
-ജ്യോതിസ് കുമാർ, വ്യവസായി.
വിളവെടുത്ത് കഴിഞ്ഞാലുടൻ നെല്ല് സംഭരിക്കണം. വിളകൾക്ക് വിലസ്ഥിരത വേണം. മംഗലം ഡാം പരമാവധി പ്രയോജനപ്പെടുത്താൻ നടപടിയെടുക്കണം.
-സി.ആർ.ഭവദാസ്, സമ്മിശ്ര കർഷകൻ.
ചിറ്റൂർ- തത്തമംഗലം മാസ്റ്റർ പ്ലാൻ നടപ്പാക്കണം. ചിറ്റൂർ പുഴ സംരക്ഷിക്കണം. ചിറ്റൂരിൽ സാംസ്കാരിക കേന്ദ്രവും ആർട്ട് ഗ്യാലറിയും സ്ഥാപിക്കണം. തുഞ്ചൻമഠം സർക്കാർ ഏറ്റെടുക്കണം.
-സുധീഷ് എഴുവത്ത്, പെലാട്രോ സി.ഇ.ഒ.
ആലത്തൂരിൽ പുതിയ കോടതി സമുച്ചയം സ്ഥാപിക്കുന്നതിനുള്ള തടസം നീക്കണം.
-അഡ്വ.ശരണ്യ.
ഉല്പാദനക്ഷമത വർദ്ധിപ്പിക്കുകയും മൂല്യവർധിത ഉല്പന്നങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്ന രീതിയിൽ കൃഷിയിൽ കാലാനുസൃത മാറ്റം വേണം. പ്ലാസ്റ്റിക് ഉപയോഗം ഒഴിവാക്കിയുള്ള സംരംഭം പ്രോത്സാഹിപ്പിക്കണം.-സ്വരൂപ്, യുവകർഷകൻ.
ചിറ്റൂരിൽ സിന്തറ്റിക് ട്രാക്ക് വേണം. കായിക പരിശീലനത്തിനും മറ്റും മികച്ച സൗകര്യം ഏർപ്പെടുത്തണം.-ബിജോയ്, കായികതാരം.
തൊഴിലുറപ്പിൽ ഇറിഗേഷൻ പ്രവൃത്തി ഉൾപ്പെടുത്തണം. എസ്.സി, ഒ.ബി.സി വിഭാഗത്തിന് 180 തൊഴിൽ ദിനമെങ്കിലും നൽകണം. കൂലി വർദ്ധിപ്പിക്കണം.-ദേവകി, തൊഴിലുറപ്പ് തൊഴിലാളി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |