പത്തനംതിട്ട : മൊബൈൽ കവറേജിനും ഇന്റർനെറ്റിനുമായി ഗവിയിൽ സ്ഥാപിക്കുന്ന ബി.എസ്.എൻ.എൽ ടവറിന്റെ നിർമ്മാണം നിലച്ചു. മീനാർ ഇക്കോ ടൂറിസത്തിന് സമീപം ടവറിന്റെ നിർമ്മാണം ഏറെക്കുറെ പൂർത്തിയായപ്പോഴാണ് പണിനിറുത്തി തൊഴിലാളികൾ മടങ്ങിയത്. ജൂലായിൽ ആരംഭിച്ച പണികൾ ഒക്ടോബർ അവസാനം നിലച്ചു.
ഇലക്ട്രിക്, സോളാർ പാനൽ, ബൂസ്റ്റർ എന്നിവ സ്ഥാപിക്കുന്ന ജോലികളാണ് ബാക്കിയുള്ളത്. തൊഴിലാളികൾ മൂഴിയാറിലെയും പത്തനംതിട്ടയിലെയും ടവറുകളുടെ നിർമ്മാണത്തിലാണ് ഇപ്പോൾ. ഏറെ വർഷങ്ങളായുള്ള ഗവി നിവാസികളുടെ സ്വപ്നമാണ് റേഞ്ച്, ഇന്റർനെറ്റ് സൗകര്യങ്ങളോടെയുള്ള മൊബൈൽ ടവർ. പെരിയാർ ടൈഗർ റിസർവ് വനഭൂമിയായതിനാൽ സ്വകാര്യ മൊബൈൽ കമ്പനികളുടെ ടവർ സ്ഥാപിക്കാൻ ഇവിടെ അനുമതിയില്ല. ഗവിയിൽ മൊബൈൽ കവറേജ് ലഭ്യമാക്കുന്നതിന് ടെലിഫോൺ അഡ്വൈസറി കമ്മിറ്റിയിൽ ആന്റോ ആന്റണി എം.പി ആവശ്യം ഉന്നയിച്ചതിനെ തുടർന്നാണ് ടവർ നിർമ്മാണം തുടങ്ങിയത്.
ഒറ്റപ്പെട്ടുപോകുന്ന ജീവിതം
മൊബൈൽ കവറേജും ഇന്റർനെറ്റും ഇല്ലാത്തതിന്റെ ദുരിതം കൊവിഡ് കാലത്താണ് ഗവി നിവാസികൾ ഏറെ അനുഭവിച്ചത്. വാഹന ഗതാഗതം നിറുത്തിയതിനാൽ ഗവിയിൽ താമസിക്കുന്നവർ ഒറ്റപ്പെട്ടു. വിദ്യാർത്ഥികളുടെ പഠനവും മുടങ്ങി. റേഞ്ച് തേടി വന്യമൃഗങ്ങൾ അധിവസിക്കുന്ന മലകളുടെ മുകളിൽ വിദ്യാർത്ഥികൾക്ക് കയറേണ്ടി വന്നു.
ഗവി യാത്രയിൽ വാഹനങ്ങൾക്ക് തകരാർ സംഭവിച്ചാൽ വിളിച്ച് അറിയിക്കാൻ മാർഗമില്ല. ഗവി ട്രൈബൽ സ്കൂളിൽ ഇതുവരെ ഇന്റർനെറ്റ് സൗകര്യം ലഭ്യമായിട്ടില്ല. അടിയന്തര ആവശ്യങ്ങൾക്ക് ആംബുലൻസ് ലഭിക്കണമെങ്കിൽ ഗവിയിൽ നിന്ന് കിലോമീറ്ററുകൾ അകലെ പച്ചക്കാനത്ത് എത്തണം. ഇവിടെ സ്ഥാപിച്ചിട്ടുള്ള ചെറിയ ഡിഷിൽ നിന്ന് രണ്ട് കിലോമീറ്റർ പരിധിയിൽ റേഞ്ച് ലഭിക്കും.
ടവർ സജ്ജമാകുമ്പോൾ
ആദ്യ ഘട്ടം ബി.എസ്.എൻ.എൽ 2ജി, 3ജി
ആറ് മാസത്തിനുള്ളിൽ 4ജി
അഞ്ച് കിലോമീറ്റർ ചുറ്റളവിൽ പൊന്നമ്പലമേട്ടിൽ
ഉൾപ്പെടെ മൊബൈൽ കവറേജും ഇന്റർനെറ്റും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |