ബംഗളുരു : ഓസീസിനെതിരായ അഞ്ചാം ട്വന്റി20യിൽ വിജയിച്ച് പരമ്പര 41ന് സ്വന്തമാക്കി ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുത്തശേഷം ഓസീസിനെ 154/8ൽ ഒതുക്കുകയായിരുന്നു. ബൗളർമാരെ മികച്ച രീതിയിൽ ഉപയോഗിച്ച സൂര്യകുമാർ യാദവിന്റെ തന്ത്രങ്ങളാണ് താരതമ്യേന വലിയ സ്‌കോറുകൾ പിറക്കുന്ന ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
ശ്രേയസ് അയ്യർ(53),ജിതേഷ് ശർമ്മ(24), അക്ഷർ പട്ടേൽ (31),യശ്വസി ജയ്സ്വാൾ (21) എന്നിവരുടെ പോരാട്ടമാണ് ഇന്ത്യയെ 160/8ലെത്തിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അർഷ്ദീപ് സിംഗും രവി ബിഷ്‌ണോയ്യും ചേർന്നാണ് ഓസീസിനെ ഒതുക്കിയത്. നാലോവറിൽ 14 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തുകയും 31 റൺസ് നേടുകയും ചെയ്ത അക്ഷർ പട്ടേലാണ് മാൻ ഒഫ് ദ മാച്ച്. രവി ബിഷ്‌ണോയ് പ്‌ളേയർ ഒഫ് ദ സിരീസായി.
ടോസ് നേടിയ ഓസീസ് ക്യാപ്ടൻ ഫീൽഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പൊതുവെ വമ്പൻ സ്‌കോറുകൾ പിറക്കാറുള്ള ഗ്രൗണ്ടിൽ പക്ഷേ ഇന്ത്യയ്ക്ക് കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. 55 റൺസെടുക്കുന്നതിനിടെ നാലുവിക്കറ്റുകൾ നഷ്ടമായിരുന്ന ഇന്ത്യയെ അർദ്ധസെഞ്ച്വറി നേടിയ ശ്രേയസ് അയ്യരുടെ ഇന്നിംഗ്സാണ് ഈ സ്‌കോറിലെങ്കിലുമെത്തിച്ചത്.
മറുപടിക്കിറങ്ങിയ ഓസീസിന് ജോഷ് ഫിലിപ്പിനെ (4) മൂന്നാം ഓവറിൽ മുകേഷ് പുറത്താക്കിയെങ്കിലും ബെൻ മക്ഡർമോട്ടും (54), ട്രാവിസ് ഹെഡും (28) മുന്നേറി. അഞ്ചാം ഓവറിൽ ഹെഡിനെ ബൗൾഡാക്കി രവി ബിഷ്‌ണോയ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചു. പിന്നീട് കൃത്യമായ ഇടവേളകളിൽ ഓസീസ് വിക്കറ്റുകൾ വീണുകൊണ്ടേയിരുന്നു. ആരോൺ ഹാർഡി (6)യെ രവി ബിഷ്‌ണോയ്യും ടിം ഡേവിഡിനെ (17)അക്ഷർ പട്ടേലും പുറത്താക്കി. 15ാം ഓവറിൽ മക്ഡർമോട്ടിനെ അർഷ്ദീപ് പുറത്താക്കിയപ്പോൾ നായകൻ മാത്യു വേഡിലായി ഓസീസ് പ്രതീക്ഷകൾ. അവസാന ഓവറിൽ വേഡിനെ (22)അയ്യരുടെ കയ്യിലെത്തിച്ച് അർഷ്ദീപ് ഓസീസ് ഇന്നിംഗ്സിന് കർട്ടനിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |