ചിറയിൻകീഴ്: ചിറയിൻകീഴ് വലിയകട ജംഗ്ഷനിലെ ഗതാഗതക്കുരുക്കും അമിത വേഗതയിൽ ചീറിപ്പായുന്ന വാഹനങ്ങളും യാത്രക്കാർക്ക് ഭീഷണിയാകുന്നു. ചിറയിൻകീഴിന്റെ ഭരണ സിരാ കേന്ദ്രവും വാണിജ്യ സ്ഥാപനങ്ങളുടെ നീണ്ട നിരയുമുളള ചിറയിൻകീഴിന്റെ ടൗണാണ് വലിയകടയും പരിസരപ്രദേശങ്ങളും. ഇടതടവില്ലാതെ നൂറുകണക്കിന് വാഹനങ്ങളാണ് ജംഗ്ഷൻ വഴി കടന്നു പോകുന്നത്. ചിറയിൻകീഴ് മേൽപ്പാല നിർമ്മാണത്തെ തുടർന്ന് ചിറയിൻകീഴ് - കടയ്ക്കാവൂർ റൂട്ടിലെ വാഹനങ്ങൾ വലിയകട ജംഗ്ഷനിൽ നിന്ന് വഴിതിരിഞ്ഞ് ശാർക്കര വഴിയാണ് കടന്നുപോകുന്നത്. ഇക്കാരണങ്ങളെല്ലാം കൊണ്ടുതന്നെ വലിയകട ജംഗ്ഷനിൽ പലപ്പോഴും വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. മുൻ കാലങ്ങളിൽ രാവിലെയും വൈകിട്ടുമായി ഈ മേഖലയിൽ ട്രാഫിക്ക് പൊലീസ് സേവനം ലഭ്യമായിരുന്നു. എന്നാലിപ്പോൾ ട്രാഫിക്ക് പൊലീസ് തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ്. നാലു റോഡുകൾ ഒത്തുചേരുന്ന വലിയകടയിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നത് ആയിരങ്ങളാണ്. വളരെ തിരക്കുളള ഇവിടെ രാവിലെയും വൈകിട്ടുമായി വഴിയാത്രക്കാർക്ക് റോഡ് മുറിച്ച് കടക്കുന്നതിന് സഹായത്തിനായി ബന്ധപ്പെട്ടവരുടെ സേവനം വേണമെന്ന നാട്ടുകാരുടെ ആവശ്യം ഇതുവരെ പ്രാവർത്തികമായിട്ടില്ല. ഇതിനെല്ലാം പുറമേ വലിയകട ജംഗ്ഷനിലെ അനധികൃത പാർക്കിംഗും കാൽനടയാത്രക്കാരെയും മറ്റ് വാഹനയാത്രക്കാരെയും സാരമായി ബാധിക്കാറുണ്ട്.
വാഹനങ്ങൾ ചീറിപ്പായുന്നു
വലിയകടയ്ക്കും പുളിമൂട് ജംഗ്ഷനുമിടയ്ക്ക് ബൈക്ക് അപകടങ്ങൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അമിത സ്പീഡും അശ്രദ്ധയുമാണ് അപകടങ്ങൾക്ക് കാരണം. ചീറിപ്പായുന്ന വാഹനങ്ങളിൽ നിന്ന് രക്ഷപ്പെടാൻ ഇവിടെ മതിയായ ഫുട്പാത്ത് സൗകര്യവുമില്ല. ചിലയിടങ്ങളിൽ ഫുട്പാത്ത് ഉണ്ടെങ്കിലും അവിടെയെല്ലാം സമീപത്തെ കച്ചവടക്കാർ സാധനങ്ങൾ ഇറക്കി കൈവശപ്പെടുത്തിയിരിക്കുന്നതിനാൽ വഴിയാത്രക്കാർക്ക് സ്വതന്ത്രമായി നടക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ബൈക്ക് യാത്രക്കാർ തിരക്കേറിയ ഈ റൂട്ടിലൂടെ മരണപാച്ചിലാണ് നടത്തുന്നത്. നെഞ്ചിടിപ്പിക്കുന്ന ശബ്ദത്തിൽ അമിത വേഗത്തിൽ പായുന്ന ടൂവിലറുകളുടെ മുൻപിൽ നിന്ന് റോഡ് മുറിച്ച് കടക്കാൻ സ്ത്രീകളും വിദ്യാർത്ഥികളും പെടുന്ന പാട് ചില്ലറയൊന്നുമല്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |